കൊച്ചി: 1957 മുതലാണ് പെൻഷൻ പെയ്മെന്റ് ഓർഡർ പ്രകാരം നാട്ടുരാജാക്കന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ‘പൊളിറ്റിക്കൽ പെൻഷൻ’ എന്ന പേരിൽ സഹായം കൊടുത്തു തുടങ്ങിയത്.
ആദ്യഘട്ടത്തിൽ ഇത് പ്രതിമാസം 7 രൂപ 80 പൈസയാണ് നൽകിയിരുന്നത്. കൊച്ചി – തിരുവിതാംകൂർ സംസ്ഥാനങ്ങളുടെ സംയോജനത്തിനു മുമ്പ്,1949ൽ തന്നെ സർക്കാരിലേക്ക് മുതൽകൂട്ടിയ സ്വത്തുക്കൾക്ക് പകരമാണ് സർക്കാർ പെൻഷൻ നൽകുന്നത്.
പൊതുപ്രവർത്തകനായ രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് കൗതുകകരമായ ഇക്കാര്യം പുറത്തു വന്നത്.
ഇപ്പോൾ കേരളത്തിൽ 805 രാജാക്കന്മാരും അവരുടെ കുടുംബങ്ങളുമാണ് പെൻഷന് അർഹരായിട്ടുള്ളത്. ഏഴു രൂപ 80 പൈസയിൽ തുടങ്ങിയ പെൻഷൻ തുകയിൽ വർദ്ധന വരുത്തിയത് കഴിഞ്ഞ പിണറായി സർക്കാരാണ്.
നിലവിൽ 3000 രൂപയാണ് നാട്ടുരാജാക്കന്മാരുടെ പെൻഷൻ തുക. വർദ്ധിപ്പിച്ച പെൻഷൻ തുക മുൻകാല പ്രാബല്യത്തിൽ നൽകിവരുന്നതായും വിവരാവകാശ രേഖയിൽ പറയുന്നുണ്ട്.
മുടങ്ങിപ്പോയ പെൻഷൻ കുടിശ്ശിക 13 കോടി 47 ലക്ഷത്തി 84,000 രൂപയാണ്. 2025 മാർച്ച് മുതൽ സർക്കാർ ഈ കുടിശ്ശിക തീർത്തു വരികയാണ്