വയനാട് ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ടു ശല്യപ്പെടുത്തുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ നടപടിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ച് സിദ്ധിഖ് എംഎൽഎ.
ഒരു ഇഎംഐയും അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കഴുകൻമാർക്ക് ഇതിലും അന്തസ്സ് കാണുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. (Siddique MLA against the action of private money transfer institutions in disaster land)
പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് വായനാട്ടില്നിന്നും ഒരാൾ പറഞ്ഞത്.
‘ഞാന്‍ ഇഎംഐ എടുത്തിരുന്നു. ഇപ്പോള്‍ പണമിടപാട് സ്ഥാപനത്തിൽ നിന്നും വിളിച്ചു. നിങ്ങള്‍ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഇഎംഐ പെന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് പറയുന്നത്. കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്.
ഞാന്‍ ജീവിച്ചിരിപ്പുണ്ട്. എപ്പോഴാണേലും അടച്ചോളാം. ഭക്ഷണം വേണോയെന്ന് ചോദിച്ചല്ല ആരും വിളിച്ചത്. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിപ്പുണ്ടോ. എങ്കില്‍ പണം അടക്കൂവെന്ന് കേള്‍ക്കുമ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്.’ പരാതിക്കാരനായ യുവാവ് പറയുന്നു.