നടി വിന്‍സിയുടെ തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണമെന്ന് ഷൈന്‍ മൊഴി നല്‍കി.
വിന്‍സിയുമായി മറ്റുപ്രശ്നങ്ങള്‍ ഇല്ലെന്നും ചോദ്യം ചെയ്യലില്‍ ഷൈന്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനാണ് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍ സി അലോഷ്യസ് ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി നല്‍കിയത്.
ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നും സംവിധായകന്‍ ഉള്‍പ്പെടെ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സിനിമാ സെറ്റില്‍ പിന്നീട് തുടര്‍ന്നതെന്നുമാണ് വിന്‍സി പറഞ്ഞത്.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു മോശം പെരുമാറ്റം. ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻസി പറഞ്ഞിരുന്നു.
ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിന്‍സി വെളിപ്പെടുത്തിയിരുന്നു.
ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് മൊഴി
നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസ്സിലാണ് അറസ്റ്റ്.
സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത്. ഷൈനിന്റെ ഫോണിൽനിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്.
ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുത്തു.
ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകി.
ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് സിനിമയിലെ അസിസ്റ്റന്റുമാരെന്നും ഷൈൻ പറഞ്ഞു. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം.