ജനീവ: ലൈംഗികരോഗങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. പ്രതിവർഷം 25 ലക്ഷം പേരാണ് ലൈംഗീകരോഗങ്ങൾ മൂലം മരണത്തിന് കീഴടങ്ങുന്നത്. ആഗോളജനസംഖ്യയ്ക്ക് തന്നെ ഭീഷണി ആയേക്കാവുന്ന വിധത്തിലാണ് ലൈംഗിക രോഗങ്ങൾ പടരുന്നുവെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ഡബ്ളിയുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.
പല പ്രദേശങ്ങളിലും സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻസ് (എസ്ടിഐ) അഥവാ ശാരീരിക ബന്ധത്തിലൂടെ പടരുന്ന ലൈംഗികരോഗങ്ങൾ വർധിച്ചുവരുന്നതായാണ് പുതിയ കണക്കുകൾ. സിഫിലിസ് അണുബാധകളുടെ വാർഷിക എണ്ണം 2030-ഓടെ പത്തിരട്ടിയായി കുറയ്ക്കുക എന്നത് പ്രധാന ലക്ഷ്യമായി 2022ൽ ലോകാരോഗ്യസംഘടന ഉയർത്തിക്കാട്ടിയിരുന്നു.
സിഫിലിസ് ഉൾപ്പടെ നാല് ലൈംഗികരോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ്. സിഫിലിസ്, ഗൊണോറിയ, ക്ലമീഡിയ, ട്രൈക്കോ മോണിയാസിസ് എന്നീ നാല് രോഗങ്ങൾ പ്രതിദിനം 10 ലക്ഷത്തിലധികം പേർക്ക് ബാധിക്കുന്നുണ്ട് എന്നാണ് കണക്കുകൾ വെളിവാക്കുന്നത്. 2022ൽ സിഫിലിസ് ബാധിച്ച് 2,30,000 പേർ മരിച്ചിരുന്നു.
രോഗകാരണമായേക്കാവുന്ന മുപ്പത് തരത്തിലുള്ള ബാക്ടീരിയ, വൈറസുകളാണ് ലൈംഗിക ബന്ധത്തിലൂടെ പടരുന്നത്. ഗർഭകാലത്തുണ്ടാകുന്ന ലൈംഗികരോഗങ്ങൾ ഗർഭസ്ഥ ശിശുവിനേയും ബാധിക്കാനിടയുണ്ട്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ലൈംഗിക രോഗവ്യാപനം തടയാനാകൂ എന്നാണ് ലോകാരാഗ്യ സംഘടനയുടെ നിലപാട്.