കൊച്ചി: ഡ്രൈവർമാർ ഉറങ്ങിപ്പോയുള്ള അപകടങ്ങൾ ഒഴിവാക്കാൻ കെഎസ്ആർടിസി ബസുകളിൽ സെൻസർ കാമറകൾ സ്ഥാപിക്കുന്നു.
ദീർഘദൂര ബസുകളിലാണ് ആദ്യം കാമറകൾ സ്ഥാപിയ്ക്കുന്നത്. ഘട്ടം ഘട്ടമായി മറ്റു ബസുകളിലും വ്യാപിപ്പിക്കും. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കാനാണ് കാമറകൾ സ്ഥാപിക്കുന്നത്.
ക്യാമറകൾ വഴി അപകടങ്ങൾ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്.
ഹൈവേകളിലടക്കം വാഹനാപകടങ്ങളിലെ പ്രധാന വില്ലൻ മതിയായ ഉറക്കമില്ലാതെ ഡ്രൈവർമാർ വണ്ടിയോടിക്കുന്നതാണെന്നു പഠനങ്ങൾ പറയുന്നു.
സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) പഠനങ്ങൾ പ്രകാരം 40 ശതമാനം ഹൈവേ അപകടങ്ങൾക്കും കാരണം ഉറക്കക്കുറവാണ്.
കെഎസ്ആർടിസി ഇതിനകം തന്നെ പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസുകളിൽ ഇത്തരം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്ന സംവിധാനത്തോടുകൂടിയ 5,000ത്തോളം ഡാഷ് ബോർഡ് കാമറകൾ വാങ്ങുന്നതിന് ഇതിനോടകം ടെൻഡറുകളും ക്ഷണിച്ചിട്ടുണ്ട്.
ഡ്രൈവർമാരുടെ ക്ഷീണവും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പോലെയുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളും കണ്ടെത്തുന്നതിനാണ് എഐ കാമറകൾ സ്ഥാപിക്കുന്നത്.
ഡ്രൈവറുടെ കണ്ണുകൾ, തല, ചലനങ്ങൾ, റോഡ് അവസ്ഥകൾ എന്നിവ കാമറയിലൂടെ നിരീക്ഷിക്കാനാകും. ഡ്രൈവർ ഉറക്കത്തിലോ അശ്രദ്ധയിലോ ആണെങ്കിൽ കാമറ മുന്നറിയിപ്പുകൾ നൽകും. പുകവലി കണ്ടെത്തലും ഇതിൻ്റെ സവിശേഷതയാണ്- കെഎസ്ആർടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡാഷ്‌ബോർഡ് കാമറയ്‌ക്കൊപ്പം ഘടിപ്പിച്ചിരിക്കുന്ന സെൻസർ ക്യാമറ അപാകതകൾ കണ്ടെത്തുമ്പോൾ ബീപ്പ് ശബ്ദങ്ങൾ വഴി തത്ക്ഷണ മുന്നറിയിപ്പുകൾ അയയ്ക്കുന്ന രീതിയിലാണ് പ്രവർത്തനം.
തിരുവനന്തപുരത്തെ കെഎസ്‌ആർടിസി ആസ്ഥാനത്തുള്ള സെൻട്രൽ കമാൻഡ് സെന്ററിലേക്കാണ് ഇത്തരത്തിൽ മുന്നറിയിപ്പ് എത്തുക. അതുവഴി തത്സമയ നിരീക്ഷണം സാധ്യമാകും.
പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. 5,000 സെൻസർ കാമറകൾക്കുള്ള ടെൻഡർ രണ്ട് ദിവസം മുമ്പാണ് ക്ഷണിച്ചത്.
ദീർഘദൂര, സൂപ്പർ ക്ലാസ് ബസുകളിൽ ആദ്യം കാമറകൾ സ്ഥാപിക്കും. ബാക്കിയുള്ളവയിൽ ഘട്ടം ഘട്ടമായും സ്ഥാപിക്കും- ഉദ്യോഗസ്ഥൻ പറഞ്ഞു.