ഭാഗ്പത്: ഉത്തർ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ടത്. മദ്യപിച്ചെത്തിയതിന് മകനെ ശകാരിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണം. സംഭവത്തിൽ മകൻ സുമിത് (30) നെ പൊലീസ് അറസ്റ്റ് ചെയ്തു. അരിവാളുകൊണ്ട് ദാരുണമായി കഴുത്തറുത്താണ് ഇയാൾ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. സഹോദരിയുടെ വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ സുമിത് അമിതമായി മദ്യപിച്ചിരുന്നു. സംഭവത്തിൽ അമ്മ ഇയാളെ ശകാരിച്ചിരുന്നു.
മകന്റെ അമിത മദ്യപാനം അമ്മ ചോദ്യം ചെയ്തതിൽ പ്രകോപിതനായ സുമിത് അരിവാളുകൊണ്ട് എഴുപത് വയസുള്ള തന്റെ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ മൃതശരീരം ചാക്കിൽ കെട്ടി കരിമ്പിൻ തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
2021 ൽ സോനു എന്ന സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സുമിത് പിടിയിലായിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ലഹരിക്കടിമയാണെന്നും, മദ്യപിച്ചെത്തി മാതാപിതാക്കളുമായി തർക്കം പതിവായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
സുമിത്തിൻറെ അച്ഛൻ തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിലെ ഫാക്ടറിയിൽ വാച്ച്മാൻ ആയി ജോലി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ കൊലപാതകം നടന്ന സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇത് പ്രതി സുമിത്തിന് കൂടുതൽ സഹായകമായി.