ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകി പ്രത്യേക അവകാശങ്ങളും ഇല്ലാതായി. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്.
കോടതി പരിശോധിച്ച വിഷയങ്ങൾ
1. അനുഛേദം 370 സ്ഥിരം വ്യവസ്ഥയാണോ ?
2. ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ കൂടാതെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ രാഷ്ട്രപതിക്ക് കഴിയുമോ?
3. .ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ പദവി നിയമസഭയ്ക്ക് ഏറ്റെടുക്കാനാകുമോ?
4. അനുഛേദം 367 വഴി ഭരണഘടനയെ ഫലപ്രദമായി ഭേദഗതി ചെയ്യാനാകുമോ ?
5.സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശമായി തിരിച്ചത് നിയമപരമോ ?
6. ജമ്മു കശ്മീർ അതിന്റെ പരമാധികാരം നിലനിർത്തുന്നുണ്ടോ?
കേന്ദ്രസർക്കാർ വാദങ്ങൾ
അനുഛേദം 370 റദ്ദാക്കിയത് ചരിത്രപരമായ ചുവട് വെപ്പ്
മേഖലയിൽ സമാധാനവും പുരോഗതിയും എത്തിച്ചു
ആക്രമസംഭവങ്ങൾ കുറഞ്ഞു
സാമൂഹിക സാമ്പത്തിക പുരോഗതിയുണ്ടായി
ജനക്ഷേമപദ്ധതികൾ കശ്മീരിലെ ജനങ്ങൾക്കായി എത്തിക്കാനായി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.