കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
കോട്ടയം
ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധിയാണ്. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
കൊല്ലം
ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (മെയ് 31) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല എന്ന് ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
ഇടുക്കി
ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ വി.വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
അതെസമയം സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴക്ക് നാളെ മുതൽ നേരിയ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഒരിടത്തും റെഡ്, ഓറഞ്ച് അലർട്ടില്ല. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതി തീവ്രമഴക്ക് നേരിയ ശമനമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത മുന്നറിയിപ്പിൽ മാറ്റം വന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് ആണ്.
കേരള തീരത്ത് കാറ്റിൻ്റെ ശക്തി ഇന്ന് വൈകിട്ട് മുതൽ കുറയുമെന്നും നാളെ സാധാരണ തോതിലുള്ള മഴയും തൊട്ടടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി ഗണ്യമായും കുറയുമെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ റെക്കോഡ് മഴയാണ് ലഭിച്ചത്. മെയ് ഒന്നു മുതൽ 30 വരെ 111 ശതമാനം അധികമഴ കേരളത്തിൽ പെയ്തു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 314 ശതമാനം അധികമഴയാണ് കണ്ണൂരിൽ ലഭിച്ചത്. 184 ശതമാനം അധികമഴ ലഭിച്ച കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്.