ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട് പേരിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം
ഐസിസി ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇടം നേടി. എട്ട് പേരടങ്ങുന്ന പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ താരമെന്ന പ്രത്യേകതയും സഞ്ജുവിനാണ്.
ടൂർണമെന്റിന്റെ തുടക്ക മത്സരങ്ങളിൽ ടീമിൽ ഇടം ലഭിക്കാതെ പോയെങ്കിലും പിന്നീട് ലഭിച്ച അവസരം മികച്ച രീതിയിൽ ഉപയോഗിച്ച് സഞ്ജു തകർപ്പൻ തിരിച്ചുവരവ് നടത്തി. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ മാച്ച് നേടിയാണ് താരം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.
സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടിയ സഞ്ജു ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചു. അതിന് മുമ്പ് ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 50 പന്തിൽ 97 റൺസ് നേടി താരം തിളങ്ങി.
ലോകകപ്പിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 77.33 ശരാശരിയിലും 201.73 സ്ട്രൈക്ക് റേറ്റിലും 232 റൺസാണ് സഞ്ജുവിന്റെ നേട്ടം.
ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ വിൽ ജാക്സ്, പാകിസ്ഥാൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ, ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി, നായകൻ ഐഡൻ മാർക്രം, ന്യൂസിലൻഡ് ഓൾറൗണ്ടർ രചിൻ രവീന്ദ്ര, ബാറ്റർ ടിം സീഫെർട്ട്, യുഎസയുടെ വാൻ ഷാൽക്വിക്ക് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.
ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ ഫർഹാൻ ആറ് ഇന്നിങ്സുകളിൽ നിന്ന് 383 റൺസ് നേടി ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, ഏഴ് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ നേടിയ ലുങ്കി എൻഗിഡിയും പട്ടികയിൽ ഇടം നേടി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ രചിൻ രവീന്ദ്ര എട്ട് മത്സരങ്ങളിൽ നിന്ന് 128 റൺസും 11 വിക്കറ്റുകളും നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
English Summary
Indian wicketkeeper-batter Sanju Samson has been shortlisted for the ICC T20 World Cup ‘Player of the Tournament’ award. He is the only Indian player in the eight-member shortlist. Samson scored 232 runs from four matches at an impressive strike rate of 201.73, including match-winning knocks in the knockout stages.









