ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം
ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കിയെന്ന ആരോപണത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
അന്വേഷണസംഘം ഇതിനകം ശബരിമലയിൽ എത്തി വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.
മകരവിളക്ക് കാലത്ത് ഉണ്ടായ അമിത തിരക്കിന് കാരണം പൊലീസ് മനഃപൂർവം നിയന്ത്രണം വിട്ട് തീർത്ഥാടകരെ കടത്തിവിട്ടതാണെന്ന് സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഈ മാസം 4, 5, 6 തീയതികളിൽ ഒരുലക്ഷത്തിലധികം തീർത്ഥാടകർ ദർശനം നടത്തിയതായും, ഇവരെ നിയന്ത്രിക്കാൻ പൊലീസ് പരാജയപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.
നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗിന് എത്തിയ തീർത്ഥാടകരോട് പമ്പയിലേക്ക് പോകാൻ പൊലീസ് നിർദേശിച്ചു.
എന്നാൽ പമ്പയിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഇല്ലാതിരുന്നതിനാൽ വലിയ ആശയക്കുഴപ്പം ഉണ്ടായി.
ഇതോടെ കൂട്ടമായി എത്തിയ ഭക്തർ അക്രമാസക്തരാവുകയും, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാതെ പൊലീസുകാർ സന്നിധാനത്തേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ തീർത്ഥാടകരെ കടത്തിവിടുകയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും, എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ദേവസ്വം ബോർഡും പൊലീസും മാത്രമായിരിക്കും പൂർണ്ണ ഉത്തരവാദികളെന്നും സ്പെഷ്യൽ കമ്മിഷണർ മുന്നറിയിപ്പ് നൽകി.
കോടതി നിർദ്ദേശപ്രകാരം പ്രതിദിനം 80,000 പേർക്ക് മാത്രമാണ് ദർശനാനുമതി അനുവദിച്ചിട്ടുള്ളത്. എന്നാൽ മകരവിളക്കിന് ശേഷം മിക്ക ദിവസങ്ങളിലും ഒരുലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ എത്തുന്ന സ്ഥിതിയാണുള്ളത്.
മണ്ഡലകാലത്തും പാളിമണ്ഡലകാലത്തും ഒരുദിവസം തിരക്ക് നിയന്ത്രണം പാളിയതിനെ തുടർന്ന് ദുരന്തഭീതി ഉയർന്നിരുന്നു.
ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്ന സമയത്താണ് ഈ സാഹചര്യം ഉണ്ടായത്.
ക്യൂവിൽ നിരവധി പേർ കുഴഞ്ഞുവീഴുകയും ചെയ്തു. അന്നത്തെ ബാഹ്യ ഇടപെടലുകൾ സംബന്ധിച്ച് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് വ്യക്തമായ ഫലമുണ്ടായില്ല.
English Summary:
Central intelligence agencies have launched an investigation into allegations of artificially created crowd congestion at Sabarimala during the three days of the Makaravilakku festival. A report submitted to the Kerala High Court blamed police mismanagement and serious security lapses, warning that any untoward incident would hold the police and Devaswom Board responsible.
sabarimala-makaravilakku-artificial-crowd-central-probe
Sabarimala, Makaravilakku, Crowd Control, Kerala Police, Central Investigation, Devaswom Board









