ശബരിമല സ്വർണക്കൊള്ള; അന്വേഷണം വിദേശത്തേക്ക്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നെന്ന നിഗമനത്തെ തുടർന്ന് അന്വേഷണ സംഘം അന്വേഷണത്തിന്റെ പരിധി വിദേശത്തേക്കും വ്യാപിപ്പിക്കുന്നു.
അറസ്റ്റിലായ പത്മകുമാറിന്റെ വീടിൽ നിന്നു ലഭിച്ച രേഖകളിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ കണ്ടെത്തിയതോടെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാരായ പത്മകുമാറിന്റെയും വാസുവിന്റെയും വിദേശ ബന്ധങ്ങളെക്കുറിച്ച് സംശയം ശക്തമായി. പത്മകുമാറിന്റെ പാസ്‌പോർട്ട് ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുവരും വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്.
പോറ്റിയില്ലാതെ നടത്തിയ യാത്രകൾക്ക് സ്വർണക്കൊള്ളയുമായി ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നു.
കൂടാതെ, ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന വിദേശബന്ധുക്കളുടെ വിവരങ്ങളും ശേഖരിക്കപ്പെടുന്നു.
അതേസമയം, 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് മാപ്പുസാക്ഷികളാക്കാനുള്ള നീക്കവും എസ്.ഐ.ടി പരിഗണിക്കുന്നു.
മിനുട്ട്സ് തിരുത്തിയത് തങ്ങളുടെ അറിവില്ലാതെയാണെന്നു ശങ്കരദാസും വിജയകുമാറും മൊഴി നൽകിയിട്ടുണ്ടെങ്കിലും അതേ രേഖയിൽ ഇരുവരും ഒപ്പിട്ടതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ല.
ഇവരെ മാപ്പുസാക്ഷികളാക്കിയാൽ പത്മകുമാറിനെതിരായ തെളിവുകൾ കൂടുതൽ ശക്തമാകും.
പത്മകുമാറിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാൻ സാദ്ധ്യതയുണ്ട്. കൊല്ലം വിജിലൻസ് കോടതിയിൽ എസ്.ഐ.ടി അപേക്ഷ സമർപ്പിക്കും.
കട്ടിലപ്പടിയിലെ സ്വർണക്കൊള്ളയിൽ ആരെല്ലാം പങ്കാളികളാണെന്ന് ചോദ്യം ചെയ്യലുകൾ വഴിയായി പുറത്തുവരുമെന്നാണ് വിലയിരുത്തൽ.
പാർട്ടിയിലും പത്മകുമാറിനെതിരായ നടപടികൾ വേഗത്തിലാകും. പ്രതിചേർക്കപ്പെട്ട ഒരു നേതാവിനെ ജില്ലാ കമ്മിറ്റിയിൽ നിലനിർത്തുന്നത് തെരഞ്ഞെടുപ്പ് പ്രചരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് ജില്ലാ നേതൃത്വത്തിനുള്ളത്.
എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത നടപടി സ്വീകരിക്കാനുള്ള നിർദേശം ഉയർന്നേക്കും.
പത്മകുമാറിനെ സംരക്ഷിക്കുകയോ പൂർണമായും തള്ളുകയോ വേണ്ടെന്ന നിലപാടാണ് പാർട്ടി കേന്ദ്രനേതൃത്വം സ്വീകരിച്ചിട്ടുള്ളത്.
കുറ്റപത്രം സമർപ്പിക്കും വരെ പത്മകുമാർ ഒരു കുറ്റാരോപിതനാണെന്ന എം.വി. ഗോവിന്ദന്റെ നിലപാടും സംഘർഷം സൃഷ്ടിക്കുന്നതായി വിലയിരുത്തുന്നു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്യുമെന്ന അഭ്യൂഹം ശക്തമാണ്.
English Summary
The investigation into the Sabarimala gold theft has expanded internationally after evidence suggested foreign financial links involving former Travancore Devaswom Board presidents Padmakumar and Vasu. Documents seized from Padmakumar’s residence revealed monetary transactions with Unnikrishnan Potti, strengthening suspicions regarding foreign dealings. The SIT is now examining foreign trips undertaken by the accused and has confiscated Padmakumar’s passport.
The SIT is also considering arresting members of the 2019 Devaswom Board to turn them into approvers, as their signatures contradict their claims of ignorance regarding altered minutes. Padmakumar is likely to be taken into custody today.
Within the CPM, discussions are underway to take stern action against Padmakumar, as retaining him in the district committee could harm the party’s election campaigns. The issue may be raised in an upcoming meeting attended by MV Govindan. Rumours of former Devaswom Minister Kadakampally Surendran also being questioned are gaining strength.
Sabarimala, Gold Heist, Padmakumar, Devaswom Board, CPM, SIT Investigation, Kerala, Crime, Politics









