ആകാശ് മിശ്രയുടെ മിന്നൽ ഷോട്ട്! ഹോങ്കോങിനെ കാഴ്ചക്കാരാക്കി ഇന്ത്യയുടെ രണ്ടാം ഗോൾ…. സ്റ്റേഡിയം ആവേശക്കടലിൽ!
കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം… ആരവം തിരമാലപോലെ ഉയരുമ്പോൾ ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ കഥയുടെ തുടക്കം. പുതിയ പൗരത്വവുമായി ആദ്യമായി നീലപ്പട ജേഴ്സി ധരിച്ച റയൻ വില്യംസ്—ഡെബ്യൂ തന്നെ ഓർമ്മപ്പെടുത്താൻ നാല് മിനിറ്റ് മതി എന്ന് തെളിയിച്ചു.
വലതുവശത്ത് മിന്നൽവേഗത്തിൽ പാഞ്ഞുകയറിയ നീക്കത്തിന്റെ അവസാന സ്പർശം മൻവീർ സിംഗിന്റെ കൃത്യമായ പാസ്. മുന്നിൽ ഗോൾ മാത്രം കണ്ട വില്യംസ് പിഴച്ചില്ല. ലളിതമായ ടാപ്പ്-ഇൻ… നെറ്റിൽ പന്ത് പതിഞ്ഞ നിമിഷം സ്റ്റേഡിയം പൊട്ടിത്തെറിച്ചു!
ലാലിയൻസ്വാല ചാങ്തെയുടെ കിക്ക്-ഓഫോടെ ഇന്ത്യ ആക്രമണം ആരംഭിച്ചെങ്കിലും, ഏതാനും നിമിഷങ്ങൾക്കകം കളിയുടെ താളം പൂർണ്ണമായി പിടിച്ചെടുത്തു. കൊച്ചിയിലെ ആവേശക്കടലായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആദ്യ 45 മിനിറ്റ് അവസാനിക്കുമ്പോൾ—സ്കോർബോർഡ് ഇന്ത്യയുടെ പക്ഷത്ത്. ഹോങ്കോങിനെതിരെ 1-0 ലീഡുമായി നീലപ്പട ഡ്രസ്സിംഗ് റൂമിലേക്ക്.
രണ്ടാം പകുതി തുടങ്ങുന്നത് കാത്തിരുന്ന ഇന്ത്യ—പക്ഷേ ഗോളിനായി അധികം കാത്തിരിക്കേണ്ടി വന്നില്ല! 50-ാം മിനിറ്റിൽ ആകാശ് മിശ്രയുടെ കിടിലൻ ഫിനിഷ്… സ്കോർ 2-0!
ടൈറ്റ് ആംഗിളിൽ നിന്ന് ശക്തമായി അടിച്ച ഷോട്ട് നേരെ ഗോൾ കോണിലേക്ക് കയറി വല കുലുക്കിയ നിമിഷം, ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുഴുവൻ ഒരൊറ്റ ശബ്ദമായി പൊട്ടിത്തെറിച്ചു. ആ ഗോളിൽ ആത്മവിശ്വാസം മാത്രമല്ല, ഇന്ത്യയുടെ ആധിപത്യവും മുദ്രകുത്തി.
മിശ്രയുടെ ഗോൾ മത്സരത്തിന്റെ താളം മുഴുവനായി ഇന്ത്യയുടെ ഭാഗത്തേക്ക് തിരിച്ചു. രണ്ടാം പകുതിയിൽ കിക്ക് ഓഫ് എടുത്തത് ഹോങ്കോങ് ആയിരുന്നെങ്കിലും, തുടക്കത്തിൽ തന്നെ തിരിച്ചടിച്ചത് ഇന്ത്യ. ആദ്യ പകുതിയിലെ ലീഡിനെ സംരക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അത് ഇരട്ടിയാക്കി—ഇതാണ് ഇന്നത്തെ ടീമിന്റെ മനോഭാവം.
മത്സരത്തിൽ തിരിച്ചു വരാൻ ശ്രമിച്ച് ഹോങ്കോങ് ആദ്യ സബ്സ്റ്റിറ്റ്യൂഷൻ നടത്തി. ഒലിവർ ബെഞ്ചമിന് പകരം ലൂയിസ് എഡുവാർഡോയെ കളത്തിലിറക്കി. ആക്രമണത്തിൽ പുതുമ കൊണ്ടുവരാനാണ് ഈ നീക്കം.
ആക്രമണമാണ് ഇന്ത്യയുടെ ആയുധം
ഗോൾ നേടിയതോടെ ഇന്ത്യ പിന്നോട്ടില്ല. സാധാരണ പ്രതിരോധ ശൈലിയുമായി ബന്ധപ്പെടുത്തി പറയുന്ന ഖാലിദ് ജമീൽ ടീമിൽ നിന്നു ഇത്തവണ കണ്ടത് വ്യത്യസ്ത മുഖം—തുടർച്ചയായ മുന്നേറ്റങ്ങൾ, വേഗമുള്ള പാസിംഗ്, വിങ്ങുകൾ വഴിയുള്ള ആക്രമണം.
മൻവീർ സിംഗ്, ചാങ്തെ, ലിസ്റ്റൺ കൊളാക്കോ എന്നിവർ മുന്നേറ്റത്തിൽ നിരന്തരം ഭീഷണി സൃഷ്ടിച്ചു. ഓരോ നീക്കവും ഹോങ്കോങ് പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു.
പ്രതിരോധം ഉറച്ചുനിന്നപ്പോൾ…
ആക്രമണത്തോടൊപ്പം പ്രതിരോധത്തിലും ഇന്ത്യ വിട്ടുവീഴ്ച ചെയ്തില്ല. ഹോങ്കോങ് ചില സമയങ്ങളിൽ പന്ത് കൈവശം വെച്ച് ക്രോസുകൾ വഴി അവസരം തേടിയെങ്കിലും, ഇന്ത്യൻ ബാക്ക്‌ലൈനിന് മുന്നിൽ അവ എല്ലാം നിലച്ചു.
സന്ദേഷ് ജിങ്കനും അന്വർ അലിയും ചേർന്ന പ്രതിരോധം ഉറച്ച മതിലായി.
ഹോങ്കോങിന്റെ ശ്രമങ്ങൾ, ഫലം ഇല്ല
ഹോങ്കോങ് മിഡ്ഫീൽഡിൽ പന്ത് പിടിച്ച് കളിയുടെ ഗതി മാറ്റാൻ ശ്രമിച്ചെങ്കിലും, അവസാന മൂന്നിലൊന്നിൽ കൃത്യത കുറവ്. ക്രോസുകൾ വന്നെങ്കിലും ഫിനിഷിംഗ് ഇല്ല—ഇന്ത്യക്ക് വലിയ ഭീഷണി ഉണ്ടാകാതെ ആദ്യ പകുതി കടന്നു.
ഗ്യാലറിയിൽ മുഴങ്ങുന്ന “ഇന്ത്യ, ഇന്ത്യ” വിളികൾ കളിക്കാർക്ക് അധിക ഊർജമായി.
പ്രധാന നിമിഷങ്ങൾ
10’ (IND 1-0 HKG):
ലിസ്റ്റൺ കൊളാക്കോയുടെ കാൽവശത്ത് പന്ത് എത്തിയാൽ ഗ്യാലറി മുഴുവൻ എഴുന്നേൽക്കും. നട്ട്‌മെഗുകളും കൃത്യമായ ഡ്രിബ്ലിംഗും—ഹോങ്കോങ് പ്രതിരോധം പലതവണ ചതഞ്ഞു.
8’:
റയൻ വില്യംസിന്റെ ഗോളിന് പിന്നാലെ ഇന്ത്യയുടെ ആക്രമണം കൂടുതൽ മൂർച്ച നേടി. മൻവീറിന്റെ ലോങ്ങ് പാസ് ചാങ്തെയെ ലക്ഷ്യമിട്ടെങ്കിലും പ്രതിരോധം തടഞ്ഞു.
ഫ്രീകിക്ക് അവസരം:
മൻവീർ നേടിയ ഫ്രീകിക്ക് വലിയ അവസരമായി. ചാങ്തെയുടെ മനോഹര ക്രോസ്, പക്ഷേ സന്ദേഷ് ജിങ്കൻ കണക്റ്റ് ചെയ്യുന്നതിൽ ചെറിയ വ്യത്യാസം—ഗോൾ നഷ്ടമായി.
മിഡ്ഫീൽഡിൽ ഇന്ത്യൻ ആധിപത്യം
ഹോങ്കോങിന്റെ മാനുവൽ ബ്ലെഡ പന്ത് പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും, നാലു ഇന്ത്യൻ താരങ്ങൾ ചേർന്ന് അദ്ദേഹത്തെ വളഞ്ഞു. സ്പേസ് ഒന്നും അനുവദിക്കാതെ പന്ത് നഷ്ടപ്പെടുത്താൻ നിർബന്ധിതനാക്കി.
അടുത്ത നിമിഷം തന്നെ ഇന്ത്യ കൗണ്ടർ ആക്രമണം ആരംഭിച്ചു. വില്യംസ് → മൻവീർ → ചാങ്തെ—മൂന്ന് പാസുകളിൽ തന്നെ അപകടം സൃഷ്ടിച്ച നീക്കം. ചാങ്തെയുടെ ഷോട്ട് പ്രതിരോധം ബ്ലോക്ക് ചെയ്തെങ്കിലും, ഇന്ത്യയുടെ ഉദ്ദേശം വ്യക്തം—ആക്രമണം മാത്രം!
ഗോൾകീപ്പറുടെ ഇടപെടൽ
ചാങ്തെ വീണ്ടും പകുതിയിൽ നിന്ന് പന്ത് പിടിച്ച് മുന്നേറി. പല താരങ്ങളെയും മറികടന്ന് ഷോട്ട് എടുത്തെങ്കിലും, ഹോങ്കോങ് കീപ്പർ പോങ് ചെഉക് ഹെയ് സമയോചിതമായി ഇടപെട്ട് പന്ത് കൈപ്പിടിയിലൊതുക്കി.
ഖാലിദ് ജമീലിന്റെ തന്ത്രം ഫലിക്കുന്നു
കോച്ച് ഖാലിദ് ജമീലിന്റെ പദ്ധതികൾ കൃത്യമായി നടപ്പാകുന്ന കാഴ്ച. പാസിംഗ്, മൂവ്‌മെന്റ്, സ്പീഡ്—എല്ലാം ചേർന്ന് ഇന്ത്യ കളം നിറഞ്ഞു കളിക്കുന്നു. ഹോങ്കോങ് പ്രതിരോധം തുടർച്ചയായ സമ്മർദ്ദത്തിൽ.
റഫറിയുടെ ഒരു ‘പ്ലേ ഓൺ’ തീരുമാനം ചെറിയ വിവാദം ഉണ്ടാക്കിയെങ്കിലും, കളിയുടെ താളം ഇന്ത്യയുടെ കൈവശം തന്നെ.
ടീമുകൾ
ഇന്ത്യ:
ഗുര്‍പ്രീത് സിംഗ് സന്ധു (ക്യാപ്റ്റൻ), രാഹുല്‍ ഭേക്കെ, അന്വര്‍ അലി, സന്ദേഷ് ജിങ്കന്‍, ആകാശ് മിശ്ര, അപുയിയ, ചാങ്തെ, മൻവീർ സിംഗ്, റയൻ വില്യംസ്, ലിസ്റ്റൺ കൊളാക്കോ, അഭിഷേക് സിംഗ് ടെക്ചം
സബ്സ്റ്റിറ്റ്യൂട്ട്സ്:
റോഷൻ സിംഗ്, റഹീം അലി, വിശാൽ കൈത്ത്, ഫറുഖ് ചൗധരി, ജീക്സൺ സിംഗ്, ബിജോയ് വർഗീസ്, സാഹൽ അബ്ദുൽ സമദ്, ഡാനിഷ് ഫറൂഖ്, എഡ്മണ്ട് ലാൽറിന്‍ഡിക, നിഖിൽ പൂജാരി, മുഹമ്മദ് ആശിഖ്, ആൽബിനോ ഗോമസ്
ഹോങ്കോങ്:
ടാൻ ചുൻ ലോക്ക് (ക്യാപ്റ്റൻ), പോങ് ചെഉക് ഹെയ്, ജോജോ അലക്സാണ്ടർ, ഒലിവർ ഗെർബിഗ്, മാനുവൽ ബ്ലെഡ, വോങ് വൈ, എവർട്ടൺ കമാർഗോ, ലിയുങ് നോക്ക് ഹാങ്, ചാൻ ഷിനിച്ചി, ബ്രൗൺസ്റ്റൈൻ ബാരക്, സൺ മിംഗ് ഹിം
ആരംഭം മുതൽ ആക്രമണതീരത്ത് കുതിച്ച ഇന്ത്യ—വേഗവും ആത്മവിശ്വാസവും നിറഞ്ഞ പ്രകടനം. വില്യംസിന്റെ ഗോൾ തുടക്കമത്രെ… കൂടുതൽ ആഘോഷങ്ങൾക്ക് വേദി ഒരുങ്ങുന്ന സൂചനകൾ കൊച്ചിയിൽ വ്യക്തം
English Summary
Ryan Williams scored on his India debut within four minutes, giving India a dream start against Hong Kong.









