തൃശൂര്‍: പള്ളി വക സ്ഥലത്ത് സ്ഥാപിച്ചിരുന്ന രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ സമീപവാസിയായ ഗൃഹനാഥൻ അറസ്റ്റിൽ. വടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ ക്രിസ്തുരാജ് പള്ളിവക രൂപക്കൂട് തകർത്ത ഷാജി (53) യെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടിനാണ് രൂപക്കൂടിനു നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തെ തുടർന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രൂപക്കൂടിന്റെ മുന്നിലെ വീട്ടുടമസ്ഥനായ ഷാജിയേയും മകനെയും ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പൊലീസ് മകനെ ചോദ്യംചെയ്ത് വിട്ടയച്ചു. തുടർന്ന് ഷാജിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഷാജിയുടെ വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന രൂപക്കൂട് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പരാതിയുമായി മുന്നോട്ടുവന്നിരുന്നു. പ്രതിയായ ഷാജിയും പരാതി നല്‍കിയിരുന്നു. സംഭവത്തെ തുടർന്ന് രൂപക്കൂടിന് സമീപം ഒരു എസ്.ഐയടക്കം പത്തോളം പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്നുണ്ട്.