മൊഹാലി: അഫ്ഗാനിസ്താനെതിരായ ആദ്യ ട്വന്റി 20യിൽ ഒരു റൺ പോലും എടുക്കാതെയാണ് നായകൻ രോഹിത് ശർമ പുറത്തായത്. സഹ ഓപ്പണർ ശുഭ്മാൻ ഗില്ലുമായുണ്ടായ ആശയ വിനിമയത്തിലെ കുഴപ്പമാണ് താരത്തിന്റെ ഔട്ടിന് കാരണം. റണ്ണൗട്ടായതിന് പിന്നാലെ ഗില്ലുമായി കയർത്തതിന് ശേഷമാണ് താരം കളം വിട്ടത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശർമ.
‘ക്രിക്കറ്റിൽ റണ്ണൗട്ടുകൾ സംഭവിക്കും. റണ്ണൗട്ടുകളുണ്ടാവുമ്പോൾ നിരാശരാകും. ടീമിനായി റൺസ് കണ്ടെത്താനാണല്ലോ നാം ക്രീസിൽ ഇറങ്ങുന്നത്. എല്ലാ കാര്യങ്ങളും അനുകൂലമായി സംഭവിക്കണമെന്നില്ല. മത്സരം നമ്മൾ ജയിച്ചു, മറ്റെന്തിനെക്കാളും അതിനാണ് പ്രാധാന്യം. ശുഭ്മാൻ ഗിൽ തുടർന്നും ബാറ്റ് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം’ രോഹിത് പറഞ്ഞു.
ഇന്ത്യ മറുപടി ബാറ്റിംഗ് ചെയ്യുന്നതിനിടെ ഫസൽഹഖ് ഫറൂഖിയുടെ രണ്ടാം പന്തിൽ രോഹിത് മിഡ് ഓഫിലേക്ക് ഷോട്ട് കളിച്ചു. എന്നാൽ ബൗണ്ടറിക്ക് അനുവദിക്കാതെ ഇബ്രാഹിം സദ്രാൻ മികച്ച ഫീൽഡിലൂടെ പന്ത് പിടിക്കുകയായിരുന്നു. ഗിൽ ഈ സമയം നോൺസ്‌ട്രൈക്കറുടെ ക്രീസ് വിട്ട് അധികം പുറത്തേക്ക് പോയിരുന്നില്ല. എന്നാൽ അപ്പോഴേക്ക് രോഹിത് റൺസിനായി മറുവശത്ത് എത്തിയിരുന്നു. റൺസ് വേണ്ടെന്ന് ഗിൽ ആംഗ്യം കാണിച്ചിരുന്നെങ്കിലും രോഹിത് ശ്രദ്ധിച്ചിരുന്നില്ല. രോഹിത് റണ്ണിനായി ഓടിയത് ഗിൽ കാണാതെ പോയാലും വിനയായി. സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഗില്ലിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
Read Also: കോലി കളിക്കില്ല, റാഷിദും പുറത്ത്; ഇന്ത്യ- അഫ്ഗാനിസ്താൻ ടി 20 പരമ്പര ഇന്നാരംഭിക്കും