തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വാഹനാപകടം. 12 വയസുകാരിയടക്കം മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട്, തൊണ്ടയാട്, തിരുവനന്തപുരം ഈഞ്ചക്കൽ, കാസർകോട് ഷിറിയ, പാലക്കാട് തച്ചമ്പാറ കണ്ണൂർ കൊട്ടിയൂർ എന്നീ സ്ഥലങ്ങളിലാണ് അപകടമുണ്ടായത്.
കോഴിക്കോട് തൊണ്ടയാട് നടന്ന അപകടത്തിൽ മലപ്പുറം വാഴക്കാട് പാറശേരിക്കുഴി സ്വദേശി ഫാത്തിമ സന(12)യാണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. അപകടത്തിൽ മാതാവ് സുലൈഖയ്ക്ക് പരുക്കേറ്റു. നിർത്താതെ പോയ ലോറി പിന്നീട് അറപ്പുഴയിൽ വെച്ച് പൊലീസ് പിടികൂടി.
തിരുവനന്തപുരം ഈഞ്ചക്കലിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. മരിച്ചയാളുടെ പേര് ലഭ്യമായിട്ടില്ല. കാസര്‍കോട് ഷിറിയയില്‍ വാഹനാപകടത്തില്‍ കുമ്പള പേരോല്‍ സ്വദേശി രവിചന്ദ്ര മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ദേശീയപാതയിൽ പാലക്കാട് തച്ചമ്പാറ ഇടക്കുറുശ്ശി ജങ്ഷനിൽ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പുഴ സ്വദേശി സുരേഷ് ബാബുവിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.
കണ്ണൂർ കൊട്ടിയൂരിൽ കാറപകടത്തിൽ ദമ്പതികൾക്കു പരിക്കേറ്റു. കാർ നിയന്ത്രണം വിട്ട് കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറി വയനാട് പുൽപ്പള്ളി സ്വദേശികളായ ടോമി, ഭാര്യ ലൂസി എന്നിവർക്കാണ് പരിക്കേറ്റത്.