കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ താത്കാലിക സ്റ്റേജ് നിർമിച്ചത് ജിസിഡിഎയുടെ അനുമതി വാങ്ങാതെയെന്ന് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂസ് 4 മീഡിയ ജിസിഡിഎ അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് അനുമതി നൽകിയതായി അറിവില്ലെന്ന് വ്യക്തമാക്കിയത്.
സ്റ്റേജ് നിർമിച്ചത് പ്ലൈവുഡ് ഉപയോഗിച്ചാണ്. ഇത്തരത്തിൽ സ്റ്റേജ് നിർമിക്കുന്നതിന് ഫയർഫോഴ്സ്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങി നിരവധി വകുപ്പുകളുടെ അനുമതി ആവശ്യമുണ്ടെന്നും ജിസിഡിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്താരാഷ്ട്ര പദവിയുള്ള സ്റ്റേഡിയമായിട്ടും സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും ജാഗ്രതയില്ലായിരുന്നെന്ന് ഈ അപകടത്തില്‍ നിന്നും മനസിലാകും. മുകളിലത്തെ നിലയില്‍ ബാരിക്കേഡിനു പകരം റിബണ്‍ വലിച്ചുകെട്ടിയ സുരക്ഷയാണ് സംഘാടകർ ഒരുക്കിയത്. മന്ത്രിയും എംഎല്‍എയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇന്ന് വൈകിട്ട് കലൂരില്‍ നടന്നത്. ഉമ തോമസ് സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാനാനെത്തിയപ്പോഴായിരുന്നു അപകടം . 20 അടി മുകളില്‍നിന്നായിരുന്നു വീഴ്ച.
സുരക്ഷാവീഴ്ചയാണ് ഉമ തോമസ് എംഎല്‍എയ്ക്ക് സംഭവിച്ച അപകടത്തിനു കാരണമെന്ന് പ്രാഥമിക പരിശോധനയില്‍ നിന്നുതന്നെ വ്യക്തമാണെന്ന് അധികൃതർ തന്നെ പറയുന്നു.
നൃത്തപരിപാടി തുടങ്ങി 10മിനിറ്റ് കഴിഞ്ഞാണ് എംഎല്‍എ സ്റ്റേഡിയത്തിലെ ഗാലറിയിലെത്തിയത്. കോണിപ്പടി കയറിയാണ് ഒന്നാംനിലയിലെത്തിയത് . ഗാലറിയുടെ അപ്പുറത്തെ വശത്തിരിക്കുന്ന മന്ത്രി സജി ചെറിയാനോടടക്കം സംസാരിച്ച ശേഷമാണ് എംഎല്‍എ ഗാലറിയുടെ മറു വശത്തേക്കെത്തിയത്. കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ വീഴാന്‍ പോയപ്പോള്‍ റിബണില്‍ പിടിക്കുകയും പിന്നാലെ താഴേക്ക് വീഴുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു
18 അടി ഉയരത്തിലാണ് സ്റ്റേജുണ്ടായിരുന്നതെന്നും താഴേക്ക് ആൾ വീഴാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ‘സ്റ്റേജിൽ കുറച്ച് സ്ഥലം മാത്രമാണുണ്ടായിരുന്നത്. അവിടെ കസേരയിട്ടാൽ പിന്നീട് അതിലൂടെ നടക്കാനുള്ള സ്ഥലം പോലുമില്ലായിരുന്നു.
ആദ്യം വന്നിരുന്നത് സജി ചെറിയാനാണ്. അതിനുശേഷം ഉമാ തോമസ് വന്നു. മൂന്നു വരികളായാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. സ്റ്റേജിന് മുകളിൽ സംഗീത പരിപാടിയുമുണ്ടായിരുന്നു.
മുകളിൽ നിന്ന് ഒന്നാമത്തെ വരിയിലേക്ക് ഉമാ തോമസ് നടന്നുവന്നു. അവിടുത്തെ കസേരയിലേക്ക് ഇരിക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് പോവുകയും റിബ്ബൺ പോലെ കെട്ടിയ കൈവരിയിൽ പിടിക്കുകയുമായിരുന്നു.’- ദൃക്സാക്ഷി പറയുന്നു.
അതേസമയം തലച്ചോറിലും നടുവിനും ചതവുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വസകോശത്തിനും പരുക്കുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല.
തുടര്‍ചികില്‍സയില്‍ തീരുമാനം 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷമെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളോടു പറഞ്ഞു. എംഎല്‍എയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊച്ചി ഡിസിപി കെ.എസ്.സുദര്‍ശന്‍ അറിയിച്ചു.