കൊച്ചി:ധോനിയും കോലിയും രോഹിതും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളുടെ ജീവിതകഥകളും അനുഭവ കഥകളും തേടിയുള്ള രേണുവിന്റെ യാത്ര, ഒടുവിൽ എത്തി നിൽക്കുന്നത് കമന്ററിയിൽ. ക്രിക്കറ്റ് കമന്ററിയിലെത്തുന്ന ആദ്യത്തെ മലയാളി പെൺകുട്ടിയായി രേണു ജെബിൻ എത്തുമ്പോൾ അതിനു പിന്നിൽ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയുണ്ട്.എറണാകുളം ഇടപ്പള്ളി സ്വദേശി രേണു ജെബിൻ ജിയോ സിനിമയിലാണ് ഐ.പി.എൽ. ക്രിക്കറ്റിന്റെ മലയാളം കമന്ററി നടത്തുന്നത്.സ്ഥിരം കമന്ററിയിൽ നിന്ന് വ്യത്യസ്തമായി താരങ്ങളുടെ ജീവിത കഥകൾ കൂടി ചേർത്ത് പറഞ്ഞാണ് രേണു തകർക്കുന്നത്. ക്രിക്കറ്റിലെ നിയമങ്ങൾ ആഴത്തിൽ പഠിക്കുക കൂടി ചെയ്താൽ ആധികാരിക കമന്റേറ്ററുടെ വേഷം ഭംഗിയാകുമെന്ന് രേണു പറയുന്നു. രേണുവിൻ്റെ പാത പിന്തുടർന്ന് ഈ രംഗത്തേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹേന്ദ്ര സിങ് ധോനിയുടെ കളി കണ്ടാണ് രേണുവിന് ക്രിക്കറ്റിനോട് പ്രണയം തുടങ്ങിയത്. ഐ.പി.എൽ. ക്രിക്കറ്റിന്റെ കമന്ററി ബോക്‌സിൽ രേണു തകർക്കുമ്പോൾ അതിൽ ഒരു മലയാളി പെൺകുട്ടിയുടെ ആത്മവിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും ശബ്ദങ്ങളുണ്ട്. കേരള ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ബേബി, റൈഫി വിൻസന്റ്, വി.എ. ജഗദീഷ്, രോഹൻ പ്രേം, സോണി ചെറുവത്തൂർ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ലീഡ് കമന്റേറ്ററായി രേണു വരുന്നത്. നേരത്തേ ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ പ്രീ മാച്ച്, പോസ്റ്റ് മാച്ച്, മിഡ് മാച്ച് സെഷനുകളിൽ അവതാരകയായിരുന്നു.
എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിഗ്രി നേടിയ ശേഷം എം.ബി.എ. ചെയ്ത രേണു ക്ലബ്ബ് എഫ്.എം. അടക്കമുള്ളവയിൽ ആർ.ജെ. ആയി ജോലി ചെയ്തിട്ടുണ്ട്. ന്യൂസീലൻഡിലെ യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌ലൻഡിൽ എച്ച്.ആർ. വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ക്രിക്കറ്റ് കമന്ററിയിലേക്കെത്തുന്നത്. മുംബൈയിലെ സ്റ്റുഡിയോയിലാണ് രേണു ഐ.പി.എല്ലിനായി മലയാളത്തിൽ കമന്ററി പറയുന്നത്. റിട്ട. എസ്.ബി.ഐ. ഓഫീസറായ പരേതനായ ജോസഫ് തോമസിന്റെയും കോതമംഗലം സെയ്ന്റ് അഗസ്റ്റിൻസ് സ്‌കൂളിലെ റിട്ട. അധ്യാപികയായ ബീന ജോസഫിന്റെയും മകളാണ് രേണു. ബിസിനസുകാരനായ ഭർത്താവ് ജെബിനും എട്ടാം ക്ലാസ് വിദ്യാർഥിയായ മകൻ നിയോയും രേണുവിന്റെ കമന്ററി സ്വപ്‌നങ്ങൾക്ക് സപ്പോർട്ടുമായി കൂടെയുണ്ട്.