കണ്ണൂർ: കാരണവർ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂർ വനിതാ ജയിലിലെ സഹതടവുകാരിയായ വിദേശ വനിതയെ മർദ്ദിച്ചതിനാണ് കേസ്. ഈ മാസം 24നായിരുന്നു സംഭവം. ലഹരി കേസിൽ ജയിലിൽ കഴിയുന്ന നൈജീരിയ സ്വദേശിക്ക് നേരെയായിരുന്നു മർദ്ദനം. ഷെറിനും തടവുകാരിയായ സുഹൃത്തും ചേർന്ന് മർദ്ദിച്ചു എന്നാണ്എ ഫ്‌ഐആർ. ഇന്നലെയാണ് വിഷയത്തിൽ ഷെറിനെതിരെ കേസെടുത്തത്. ഷെറിന് ശിക്ഷായിളവ് നൽകാനുള്ള മന്ത്രിസഭയുടെ ഉത്തരവ് ഗവർണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ്.
ഷെറിന്റെ ജീവപര്യന്തം 14 വർഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നത്. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചായിരുന്നു ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. മാത്രമല്ല തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.
എന്നാൽ മന്ത്രി സഭയുടെ ഈ തീരുമാനത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. ഷെറിന് ശിക്ഷയിൽ ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഗവർണർ ഫയലിൽ ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു.
2009 നവംബർ ഏഴിനാണു ഷെറിന്റെ ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവരെ മരുമകൾ ഷെറിൻ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവരുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാമെന്ന നിബന്ധനയോടെയാണ് 2001ൽ ഇവർ വിവാഹിതരായത്. പക്ഷേ ഷെറിന്റെ അതിരുകടന്ന ബന്ധങ്ങൾ പുറത്തറിഞ്ഞതോടെയാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്.