മുംബൈ: പുനെയിലാണ് ക്രൂര ബലാത്സംഗം നടന്നത്. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിൽ വെച്ചാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗാഡെയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എട്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് വ്യാപകമാക്കിയിരിക്കുകയാണ്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സ്റ്റേഷനു 100 മീറ്റർ മാത്രം അകലെയാണ് അതിക്രമം നടന്നത്. നാട്ടിലേക്കു പോകാനുള്ള ബസ്സാണെന്നു തെറ്റിധരിപ്പിച്ചായിരുന്ന യുവതിയെ ബസ്സിലേക്ക് കൊണ്ട് പോയത്. വാഹനത്തിൽ എന്താണ് വെളിച്ചമില്ലാത്തതെന്ന് യുവതി ചോദിച്ചപ്പോൾ, യാത്രക്കാർ ഉറങ്ങുന്നതിനാൽ ലൈറ്റുകൾ ഓഫ് ചെയ്തിരിക്കുകയാണെന്ന് പ്രതി പറഞ്ഞു. ബസ്സിനുള്ളിൽ കയറിയ ഉടൻ തന്നെ യുവാവ് വാതിൽ അടയ്ക്കുകയും, യുവതിയെ അക്രമിക്കുകയുമായിരുന്നു.
നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസ് എത്തിയപ്പോൾ യുവതി സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയുമായിരുന്നു. തുടർന്ന്, സുഹൃത്തിന്റെ നിർദേശമനുസരിച്ചാണ് പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി യുവതിയോട് സംസാരിക്കുന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു.