കൊച്ചി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ (65) മൃതദേഹം നാട്ടിലെത്തിച്ചു. ഡല്‍ഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. ജനപ്രതിനിധികളും ബന്ധുക്കളും ചേര്‍ന്ന് രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങി.
മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിവരും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. വെള്ളിയാഴ്ചയാണ് രാമചന്ദ്രന്റെ സംസ്‌കാരചടങ്ങുകള്‍ നടക്കുക.
ഇന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുന്ന മൃതദേഹം മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണിവരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
അമേരിക്കയിലുള്ള രാമചന്ദ്രന്റെ സഹോദരന് എത്തുന്നതിനു വേണ്ടിയാണ് സംസ്‌കാരം വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. കുടുംബത്തോടൊപ്പമായിരുന്നു രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്.
ഇദ്ദേഹത്തോടൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികള്‍ (5) എന്നിവരും ഉണ്ടായിരുന്നു. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന് അക്രമികളുടെ വെടിയേറ്റത്.