രാഹുൽ ഗാന്ധി തെക്കേ അമേരിക്കയിലേക്ക്
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെക്കേ അമേരിക്കൻ സന്ദർശനത്തിനായി യാത്ര തിരിച്ചു. നാല് തെക്കേ അമേരിക്കൻ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക.
പാർട്ടി വക്താവ് പവൻ ഖേര തന്റെ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെക്കേ അമേരിക്ക സന്ദർശിക്കുന്നു. നാല് രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കൾ, സർവകലാശാല വിദ്യാർത്ഥികൾ, വ്യവസായികൾ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തും” പവൻ ഖേര വ്യക്തമാക്കി.
എന്നാൽ രാഹുൽ സന്ദർശിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്നോ എത്ര ദിവസത്തേക്കാണ് വിദേശത്ത് തങ്ങുന്നതെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെ സർവകലാശാല വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധി സംവദിക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ജനാധിപത്യപരവും തന്ത്രപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായും മുതിർന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തുമെന്ന് കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ചേരിചേരാ പ്രസ്ഥാനം, ഗ്ലോബൽ സൗത്തിൽ ഐക്യദാർഢ്യം, ബഹുധ്രുവ ലോകക്രമത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യയും തെക്കേ അമേരിക്കയും ദീർഘകാലമായി ബന്ധം പങ്കിടുന്നുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു.
ഈ വർഷം ഏപ്രിലിൽ രാഹുൽ ഗാന്ധി അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തിയിരുന്നു.
രാഹുൽ ഗാന്ധിക്ക് കമ്മീഷന്റെ മറുപടി
ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണം വീണ്ടും ഉന്നയിച്ച രാഹുൽ ഗാന്ധിയെ പ്രതിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
കോൺഗ്രസ് അനുകൂല വോട്ടർമാരെ തെരഞ്ഞ് പിടിച്ച് ഒഴിവാക്കി എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ യാഥാർഥ്യമില്ലെന്നാണ് കമ്മീഷന്റെ നിലപാട്.
വോട്ടർ പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ മറുപടി നൽകി.
“വോട്ടുകൾ ക്രമാതീതമായി നീക്കം ചെയ്യപ്പെടുന്നു, പ്രത്യേകിച്ച് കോൺഗ്രസ് അനുകൂല വോട്ടർമാരെ ലക്ഷ്യമാക്കിയാണ് നടപടി നടക്കുന്നത്” എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ആരോപണംഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.
കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലം ഉദാഹരിച്ച്, 2023ലെ തെരഞ്ഞെടുപ്പിനിടയിൽ 6018 വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി അദ്ദേഹം പറഞ്ഞു.
“കോൺഗ്രസ് അനുകൂല വോട്ടർമാരെയാണ് ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ഇത് വോട്ടു കൊള്ള (Electoral Theft) ആണ്.
പ്രധാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇതിന് സംരക്ഷണം നൽകുന്നു” എന്നാണ് രാഹുലിന്റെ പരാമർശം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി“ഒരു വോട്ടും ഓൺലൈനായി നീക്കം ചെയ്യാനാവില്ല” എന്നതാണ് കമ്മീഷന്റെ വാദം.
വോട്ട് പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിന് മുൻപ് ആ വ്യക്തിക്ക് തന്റെ പക്ഷം പറയാനുള്ള അവസരം നൽകും.2023-ൽ അലന്ദ് മണ്ഡലത്തിൽ വോട്ടർമാരെ ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു എന്ന് കമ്മീഷൻ അംഗീകരിച്ചു.
എന്നാൽ, അത് വിജയിച്ചിട്ടില്ലെന്നും, വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവെന്നും അവർ വ്യക്തമാക്കി.
Summary: Leader of the Opposition in the Lok Sabha, Rahul Gandhi, has left for a South American tour. He will be visiting four South American countries.









