വീട്ടിലെ വഴക്കിനിടെ മക്കളിൽ മൂത്തവനയെയും കൂട്ടി പിതാവ് ഗൾഫിലേക്ക് കടന്നു. തന്റെ മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിയതോടെ, ഹൈക്കോടതി നിർദേശംകൂടി വന്നതോടെ പോലീസ് ഇന്റർപോളിന്റെ സഹായത്തോടെ പിതാവിനെയും മകനെയും നാട്ടിലെത്തിച്ചു. Quarrel at home; The young man went to the Gulf with his eldest son
കാഞ്ഞങ്ങാട്ടാണ് സംഭവം.
സംഭവം ഇങ്ങനെ:
കൊളവയൽ സ്വദേശി തബ്ഷീറയാണ് ഭർത്താവ് കണമരം ഷക്കീറി(40)നെതിരെ പരാതിയുമായെത്തിയത്. 2022-ലാണ് സംഭവം. ചീമേനി വെള്ളച്ചാൽ സ്വദേശിയായ ഷക്കീർ കൊളവയിലിലെ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു.
ഭർത്താവ് മകനെയും കൂട്ടി ഗൾഫിലേക്ക് പോയെന്നറിഞ്ഞപ്പോൾത്തന്നെ തബ്ഷീറയുടെ പരാതിയിന്മേൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. വീട്ടിൽ അതിക്രമിച്ചു കടക്കൽ, കുട്ടിയെ തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയായിരുന്നു കേസ് റജിസ്റ്റർചെയ്തിരുന്നത്.
ദിവസങ്ങൾക്ക് മുൻപ് തബ്ഷീറ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്തു. കുട്ടിയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇതോടെ ഹൊസ്ദുർഗ് പോലീസ് ഇന്റർപോളിന്റെ സഹായം തേടുകയും കുട്ടിയേയും പിതാവിനെയും നാട്ടിൽ എത്തിക്കുകയുമായിരുന്നു.
അറസ്റ്റിലായ പിതാവിന് ജാമ്യം നൽകിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു. ഇളയമകനെ കൂട്ടിയാണ് മാതാവ് ബുധനാഴ്ച ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിയത്. രണ്ടരവർഷത്തിനുശേഷം സഹോദരങ്ങൾ കണ്ടുമുട്ടിയപ്പോൾ ഇവരുടെ സ്നേഹപ്രകടനം വൈകാരികമായി.