ദില്ലി:റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യയിലെത്തി 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് സൂചന. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം നേരത്തെ സ്വീകരിച്ചിരുന്നുവെങ്കിലും തീയതി ഇപ്പോൾ മാത്രമാണ് അന്തിമമായത്. കഴിഞ്ഞ മാസം ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലായിരുന്നു മോദി-പുടിൻ കൂടിക്കാഴ്ച. അതിന് പിന്നാലെയാണ് ഡിസംബർ സന്ദർശന വാർത്തകൾ പുറത്തുവന്നത്.
ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ
പുടിന്റെ ഇന്ത്യാ സന്ദർശനം മാറുന്ന അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറെ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യ-യുഎസ് ബന്ധം അടുത്തിടെ ചില സംഘർഷങ്ങൾ നേരിട്ടിരിക്കുകയാണ്. അതേസമയം റഷ്യയുമായും ചൈനയുമായും ഇന്ത്യയുടെ ബന്ധം ശക്തമാകുന്നുവെന്നത് ശ്രദ്ധേയമാണ്.
റഷ്യയുമായി വ്യാപാരം തുടരുന്നതിന്റെ പേരിൽ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു.
കൂടാതെ, യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ മോസ്കോയ്ക്ക് സാമ്പത്തിക സഹായം നൽകുകയാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു.
യുഎസ് നിലപാട് ഇന്ത്യ തള്ളി
വ്യാപാര ചർച്ചകളുടെ ഭാഗമായി യുഎസിന്റെ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
“അമേരിക്കൻ വിപണിയിൽ പ്രവേശിക്കണമെങ്കിൽ പ്രസിഡന്റുമായി സഹകരിക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാൽ, യുഎസിന്റെ നിലപാട് “കപടവും അന്യായവുമാണ്” എന്ന് ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു.
രാജ്യത്തിന്റെ ഊർജാവശ്യങ്ങൾ മുൻഗണനയിലാണ് ക്രൂഡ് ഓയിൽ ഇറക്കുമതി തുടരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യൂറോപ്പിലെ ചില രാജ്യങ്ങൾ ഉൾപ്പെടെ പല സമ്പദ്‌വ്യവസ്ഥകളും റഷ്യയുമായി വ്യാപാരം തുടരുന്നുണ്ടെന്നും, പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
പാശ്ചാത്യ ഉപരോധങ്ങൾക്കുപിന്നാലെ റഷ്യ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി മാറിയിരിക്കുകയാണ്. യുഎസ് സമ്മർദ്ദങ്ങൾക്കിടയിലും റഷ്യൻ എണ്ണ ഇറക്കുമതി നിർത്താനുള്ള സൂചന ഇന്ത്യ നൽകാത്ത സാഹചര്യത്തിലാണ് പുടിന്റെ സന്ദർശനം കൂടുതൽ ശ്രദ്ധേയമാകുന്നത്.
റഷ്യയിൽ നിന്ന് എണ്ണാ വാങ്ങുന്നതിലൂടെ ഇന്ത്യൻ യുക്രൈനെ സാമ്പത്തികമായി സഹായിക്കുകയാണെന്നും ഇങ്ങനെ ലഭിക്കുന്ന പണം റഷ്യ യുദ്ധത്തിന് ഉപയോഗിക്കുകയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു.
ഇക്കാര്യത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ഇരട്ടി തീരുവ ചുമത്തുകയും ചെയ്തു
പുടിന്റെ സന്ദര്‍ശന വേളയില്‍ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം എന്നിവയില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന.
ഇന്ത്യ-റഷ്യ ബന്ധത്തിന് യാതൊരു ഭീഷണിയുമില്ലെന്നായിരുന്നു യുഎന്‍ പൊതുസമ്മേളനത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞത്.
ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങള്‍ക്ക് റഷ്യ പൂര്‍ണ പിന്തുണ നല്‍കുമെന്നും ലാവ്‌റോവ് വ്യക്തമാക്കിയിരുന്നു. പുടിനും മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ബന്ധം കൂടുതല്‍ ഊഷ്മളമാകാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.









