1961 ലെ വനനിയമം ഭേദഗതി ചെയ്ത് ഇറക്കിയിരിക്കുന്ന വിജ്ഞാപനത്തിനെതിരെ ജനരോശം ശക്തമാകുന്നു. വനങ്ങളുള്ള പ്രദേശങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കുകയും വനം വകുപ്പിന് അടിയന്തിരാവസ്ഥക്കാലത്തേതിന് സമാനമായ അധികാരങ്ങൾ നൽകുകയും ചെയ്യുന്നതാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ. Public anger against the Forest Act Amendment Notification is strong

പോലീസ് ഓഫീസർമാർക്ക് പോലും വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ കർശനമായ വ്യവസ്ഥകൾ പാലിക്കണമെന്നിരിക്കെ നിലവിലുള്ള വിജ്ഞാപനം നടപ്പായാൽ ഇതിലെ സെക്ഷൻ 63 അനുസരിച്ച് സാധാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കുപോലും വനനിയമ പ്രകാരം വാറന്റില്ലാതെ സംശകരമായി കാണുന്ന ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയും.
വനംവകുപ്പിന്റെ താത്കാലിക വാച്ചറെ ഉൾപ്പെടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന നിർവചനത്തിൽ ഉൾപ്പെടുത്താൻ കഴിയും എന്നതിനാൽ ഇത് വനപ്രദേശത്തോടു ചേർന്ന് കിടക്കുന്ന ജനങ്ങൾക്ക് ഏറെ ഉപദ്രവം ഉണ്ടാക്കും. നിയമപരമായ കാര്യങ്ങളിൽ അറിവോ പരിശീലനമോ ലഭിക്കാത്ത വാച്ചർമാർ നിയമത്തെ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്.

സെക്ഷൻ രണ്ടിൽ ഒൻപതാം വകുപ്പ് അനുസരിച്ച് ഏതെങ്കിലും വന്യമൃഗത്തെ കളിയാക്കിയാലോ , ഭക്ഷണം നൽകിയാലോ കേസെടുക്കാം . വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ കുരങ്ങന്മാർ വർധിച്ച സാഹചര്യത്തിൽ സഞ്ചാരികൾക്ക് ഉൾപ്പെടെ ഈ നിയമങ്ങൾ ഭീഷണിയാകും.
പുഴകളിൽ നിന്നും മീൻ പിടിക്കുന്നവർക്കെതിരെ ഉൾപ്പെടെ കേസെടുക്കാൻ കഴിയുന്ന ഭേദഗതികൾക്കെതിരെ ഇടുക്കിയിൽ ഉൾപ്പെടെ പ്രതിഷേധങ്ങൾ ആരംഭിക്കാൻ വിവിധ സംഘടനകൾ തയാറെടുത്ത് കഴിഞ്ഞു.









