കൊച്ചി: 2024 ൽ മലയാള സിനിമയ്ക്ക് 700 കോടിയുടെ നഷ്ടമുണ്ടായതായി നിർമാതാക്കളുടെ സംഘടന. ഈ വർഷം 350 കോടി ലാഭവും 700 കോടിയുടെ നഷ്ടവും ഉണ്ടായതായാണ് പത്രക്കുറിപ്പിലൂടെ നിർമ്മാതാക്കളുടെ സംഘടന അറിയിച്ചത്. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. (Producers Association says 700 crores loss malayalam cinema)
സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളത്. അഭിനേതാക്കൾ പ്രതിഫലത്തിൽ കുറവ് വരുത്താത്തത് വലിയ പ്രതിസന്ധി എന്നും സംഘടന ചൂണ്ടിക്കാട്ടി. 2024 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ ആകെ 199 പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തുവെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ചവച്ചത് വെറും 26 സിനിമകൾ മാത്രമാണ്. ബാക്കിയുള്ളവ തീയേറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയെന്നും സംഘടന വ്യക്തമാക്കി.