കൊച്ചി: കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ യുമായി ബന്ധപ്പെട്ട വിവാദത്തിൽ കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന. ചിത്രം പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്ന് സംഘടന അറിയിച്ചു. നിർമ്മാതാക്കളും സംവിധായകരും പറഞ്ഞ നിർമാണ ചെലവാണ് പുറത്തുവിട്ടത് എന്നും സംഘടന വ്യക്തമാക്കി.
ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ടത്. നിർമ്മാതാക്കളെ ബോധവൽക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു. സംഘടന പുറത്തുവിട്ട കണക്കുകളിൽ അപാകത ഉണ്ടെന്ന് കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ ചൂണ്ടിക്കാണിച്ചിരുന്നു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 30 കോടി ക്ലബ്ബില്‍ കടന്നുവെന്നാണ് കുഞ്ചാക്കോ ബോബൻ അവകാശപ്പെട്ടത്. ഇതിനു പിന്നാലെയാണ് താരത്തിന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. കഴിഞ്ഞ രണ്ടുമാസമായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്.
സംഘടനയുടെ ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്. ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നാണ് നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നത്. ഇതിനെ ചോദ്യം ചെയ്താണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്.