കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമലയിലെത്തി. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി സന്ദര്‍ശിക്കുകയാണ്. വെള്ളാര്‍മല സ്കൂള്‍ റോഡിലാണ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം.(Prime minister Narendra Modi at wayanad)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല–പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. തുടര്‍ന്ന് ഉരുള്‍പൊട്ടലിൽ തകര്‍ന്ന ചൂരൽമല സ്കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങള്‍ നടന്നു സന്ദര്‍ശിക്കുകയാണ്. അര കിലോമീറ്ററോളം ദൂരത്തിലുള്ള സ്ഥലങ്ങളാണിപ്പോള്‍ സന്ദര്‍ശിക്കുന്നത്. ഇവിടെ നിന്ന് ചൂരൽമലയിലെ ബെയിലി പാലത്തിലൂടെ മറുകരയിലേക്ക് പോകും. തുടര്‍ന്ന് രക്ഷാദൗത്യത്തിൽ പങ്കാളികളായ സൈനികരുമായും കൂടിക്കാഴ്ച നടത്തും. സ്കൂള്‍ റോഡില്‍ വെച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ദുരന്ത സ്ഥലത്ത് വെച്ച് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ദുരന്ത മേഖലയിലെ സന്ദര്‍ശനത്തിനുശേഷം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുള്ള മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ക്യാമ്പിലും സന്ദര്‍ശനം നടത്തും. വൈകിട്ട് മൂന്നുമണി വരെ പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തമേഖലയില്‍ തുടരും. കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.