കടുത്ത വേനലിൽ വലയുന്ന കേരളത്തിൽ പകൽ സമയങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം. കഴിഞ്ഞ 24 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി.
യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ – 9, പത്തനംതിട്ട ജില്ലയിലെ കോന്നി – 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂർ -8, ഇടുക്കിയിലെ മൂന്നാർ-8 എന്നിങ്ങനെയാണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
ഇന്നലെ ഓറഞ്ച് അലെർട്ട് ആണ് ഈ ജില്ലകളിൽ അൾട്രാ വയലറ്റ് സൂചികയിൽ രേഖപ്പെടുത്തിയത്. അൾട്രാ വയലറ്റ് സൂചിക 11ന് മുകളിൽ എത്തുമ്പോഴാണ് റെഡ് അലെർട്ട് നൽകുന്നത്. കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ ഏഴ് വരെയുള്ള തോതിലായതിനാൽ യെല്ലോ അലെർട്ടാണ് നൽകിയിരിക്കുന്നത്.
പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നിർദേശങ്ങൾ:
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മൽസ്യ തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.