ന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീകളിൽ പ്രസവാനന്തര വിഷാദരോഗം കൂടിവരികയാണെന്നുള്ള ഗൗരവകരമായ വിഷയം ലോക്സഭയിൽ ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ എം.പി.
സ്ത്രീകളിൽ കൂടി വരുന്ന പ്രസവാനന്തര വിഷാദരോഗം നിർണയിക്കുന്നതിനും, ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധരായ മനഃശാസ്ത്രജ്ഞരുടെ സേവനം നൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു.
പ്രസവശേഷം സ്ത്രീകളെ ബാധിക്കുന്ന ഒരു മാനസിക അവസ്ഥയാണ് പ്രസവാനന്തര വിഷാദരോഗം. പെട്ടന്നുണ്ടാകുന്ന ഉത്ക്കണ്ഠ, ദേഷ്യം, സങ്കടം ഇവയെല്ലാം ഈ അവസ്ഥയുടെ ഭാഗമാണ്. ഇതിനെക്കുറിച്ചാണ് ഷാഫി പറമ്പിൽ ലോക്സഭയിൽ സംസാരിച്ചത്.
നമ്മുടെ നാട്ടിലെ മിക്ക ആശുപത്രികളിലും ഈ രോഗാവസ്ഥ നിർണയിക്കാനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടുതന്നെ പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇത് കാരണമാകാറുണ്ട്.
വേണ്ട രീതിയിൽ ചികിത്സ ലഭിക്കാത്ത പ്രസവാനന്തര വിഷാദരോഗം അമ്മക്കും, കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്. ചില സന്ദർഭങ്ങളിൽ വിഷാദരോഗ ബാധിതരായ അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ അപായപ്പെടുത്തുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
രാജ്യത്തെ സ്ത്രീകളിൽ 22 ശതമാനത്തോളം പ്രസവാനന്തര വിഷാദരോഗ ബാധിതരാവുന്നുവെന്നാണ് കണക്കുകൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കണക്കുകൾ 26 ശതമാനമാണ്.
അതിഗൗരവകരമായ ഈ പ്രശ്നം മനസ്സിലാക്കാനും പരിഹരിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചട്ടം 377 പ്രകാരം ഷാഫി പറമ്പിൽ ആവശ്യപ്പെടുകയായിരുന്നു.