ഇടുക്കിയിൽ മണൽ മാഫിയക്കെതിരെ പോലീസ് നടപടി ശക്തം ; ലോറികൾ പിടിച്ചെടുത്തു
ഇടുക്കി ജില്ലയുടെ അതിർത്തി മേഖലകളിൽ പിടിമുറുക്കുന്ന മണ്ണ് മാഫിയ സംഘങ്ങൾക്കെതിരെ കുമളി പോലീസ് നടപടി കടുപ്പിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടന്ന മിന്നൽ പരിശോധനയിൽ അനധികൃതമായി മണ്ണുമായി പോയ നാല് ലോറികൾ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതോടെ ഈ മാസം മാത്രം കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയ മണ്ണ് കടത്ത് വാഹനങ്ങളുടെ എണ്ണം പതിനൊന്നായി ഉയർന്നു.
പ്രദേശത്ത് മണ്ണ് മാഫിയയുടെ പ്രവർത്തനങ്ങൾ ജനജീവിതത്തിന് ഭീഷണിയാകുന്നു എന്ന വ്യാപക പരാതിയെത്തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പരിശോധന ശക്തമാക്കിയത്.
അട്ടപ്പള്ളം, വെള്ളാരംകുന്ന്, ആനവിലാസം, ചെങ്കര, മുരുക്കടി, അമരാവതി തുടങ്ങിയ പ്രദേശങ്ങളിലാണ് പോലീസ് പ്രധാനമായും പരിശോധന നടത്തിയത്.
പിടികൂടിയ വാഹനങ്ങൾ വൻ തുക പിഴയീടാക്കുന്നതിനായി കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങൾ വിട്ടുകൊടുക്കാതെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പരിസ്ഥിതിലോല മേഖലയായ ഇടുക്കിയിൽ ഇത്തരത്തിൽ വ്യാപകമായി മണ്ണെടുക്കുന്നത് ഭൂഗർഭ ജലനിരപ്പിനെ ബാധിക്കുമെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകരും പങ്കുവെക്കുന്നുണ്ട്.
അനധികൃത മണ്ണ് കടത്തിനൊപ്പം മേഖലയിൽ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടവും വർധിക്കുന്നത് പോലീസിനെ കുറച്ചൊന്നുമല്ല കുഴപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മണ്ണുമായി അമിതവേഗതയിൽ പാഞ്ഞ ടിപ്പർ ലോറി ഇടിച്ച് രണ്ട് കാൽനടയാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
ഇതിനു പിന്നാലെ വെള്ളാരംകുന്നിൽ മണ്ണ് കടത്തിന്റെ വിഹിതത്തെച്ചൊല്ലി മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇത്തരം അക്രമസംഭവങ്ങൾ അതിർത്തി ഗ്രാമങ്ങളിൽ വൻ ഭീതിയാണ് പടർത്തുന്നത്. ഗുണ്ടാ സംഘങ്ങളുടെ ഇടപെടൽ ശക്തമായതോടെ മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ പ്രത്യേക സ്‌ക്വാഡിനെ തന്നെ നിയോഗിക്കേണ്ടി വന്നിരിക്കുകയാണ്.
അനധികൃതമായ മണ്ണ് കടത്തും അതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കുമളി എസ്.എച്ച്.ഒ കെ. അഭിലാഷ് കുമാർ വ്യക്തമാക്കി.
രാത്രികാല പെട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം പ്രധാന കവലകളിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
മണ്ണെടുപ്പിന് അനുമതിയുള്ള സ്ഥലങ്ങളിൽ പോലും നിയമങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ റവന്യൂ വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധനയ്ക്കും നീക്കമുണ്ട്.
അതിർത്തി കടന്നുള്ള മണ്ണ് കടത്ത് തടയാൻ തമിഴ്‌നാട് പോലീസുമായി ചേർന്ന് ചെക്ക് പോസ്റ്റുകളിൽ ജാഗ്രത വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.









