കൊച്ചി: ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് പിതാവിന്റെ പരാതി. സംഗതി കേട്ടപാതി കേൾക്കാത്ത പാതി കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ഇട്ട പോലീസുകാർക്കെതിരെ അന്വേഷണം.
ഒന്നര വയസ്സുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ കേസ് എടുത്ത പോലീസ് നടപടി അന്വേഷിക്കാനാണ് തൃശൂർ ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിരിക്കുന്നത്.
കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യയ്ക്ക് എതിരെയാണ് വിചിത്രമായ പരാതി നൽകിയതും കൊടുങ്ങല്ലൂർ പൊലീസ് പ്രാഥമിക അന്വേഷണത്തിന് മുതിരാതെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പൊലീസുകാർക്കെതിരെയുള്ള അന്വേഷണത്തിന് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.യെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയത്. കൊടുങ്ങല്ലൂർ പൊലീസിന് ലഭിച്ച ആസൂത്രിതമായ പരാതിയിൽ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതിയിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് പോലീസ് നൽകിയതെന്ന് ഹെക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു.
അതിനാൽ കേസ് എടുത്ത പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവിശ്യപ്പെട്ട് അഡ്വ . കുളത്തൂർ ജയ്സിങ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകുകയായിരുന്നു . ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ അന്വേഷണം നടത്താൻ തൃശൂർ ജില്ലാ പോലീസ് മേധാവി ഇപ്പോൾ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയത്.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി കുഞ്ഞിന്റെ അമ്മ എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിരിഞ്ഞു കഴിയുന്ന ഭർത്താവിന്റെ പരാതിയിലാണ് ആഴ്ചകൾക്ക് മുമ്പ് കൊടുങ്ങല്ലൂർ പോലീസ്പോക്‌സോ ആക്ട് പ്രകാരം കേസ് ചുമത്തിയത്.
മുലകുടി മാറാത്ത കുഞ്ഞിനെയാണ് ഭാര്യ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് പരാതി നൽകിയത്. ഇവർ തമ്മിൽ കുഞ്ഞിന്റെ കസ്റ്റഡി സംബന്ധിച്ച തർക്കവും നടക്കുന്നതിനിടയിലാണ് ആസൂത്രിത പരാതി നൽകിയതെന്നാണ് വിവരം.









