കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ ആർ.അഭിദ പാർവതി (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെ കോട്ടയം ചന്തക്കവല ഭാഗത്തായിരുന്നു അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷയെ (47) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിദയുടെ പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് അപകടമുണ്ടായത്.
റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും. ഇതിനിടെ കലക്ടറേറ്റ് ഭാഗത്തുനിന്ന് എത്തിയ കാർ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ അമ്മയെയും മകളെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയായിരുന്നു അഭിദ. സഹോദരി: അഭിജ.
പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിന് തീപിടിച്ചു; അപകടം തൃശൂരിൽ
തൃശ്ശൂർ: നവജാത ശിശുക്കളുമായി സഞ്ചരിച്ചിരുന്ന കാറിനു തീപിടിച്ചു. ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ രാത്രി എട്ട് മണിയോടെയാണ് സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. മുരിങ്ങൂർ ഐക്കരപ്പറമ്പിൽ വീട്ടിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്.
കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഉടനെ ഇവർ കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ആദ്യം ഡോറുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അൽപസമയത്തിനുള്ളിൽ ഡോറുകൾ തുറക്കാൻ കഴിഞ്ഞതോടെയാണ് വലിയ ദുരന്തം ഒഴിവായത്.
കാറിൽ നിന്നിറങ്ങിയ കുടുംബം സാധനങ്ങൾ മാറ്റിയതിന് തൊട്ടുപിന്നാലെ തീ ആളിപടരുകയായിരുന്നു. തീപിടുത്തത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു. പുതുക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.