കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റിയ നടപടിക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കുടുംബം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.(Petition against change of Guruvayur Udayastamana Pooja was rejected)
ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തന്ത്രി കുടുംബം ഹര്‍ജി നല്‍കിയത്. എന്നാൽ തിരക്ക് കണക്കിലെടുത്തും ശ്രീകോവില്‍ അടച്ചിടാതെ ദര്‍ശനം സുഗമമാക്കാനുമാണ് ഏകാദശി ഉദയാസ്തമന പൂജ നവംബര്‍ 12-ന് നടത്തിയതെന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശദീകരണം.
വൃശ്ചികമാസത്തിലെ ഏകാദശിക്ക് വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക. ഉദയാസ്തമന പൂജയ്ക്കായി അഞ്ച് മണിക്കൂറോളം സമയം നഷ്ടപ്പെടുമെന്നതിനാലാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ദേവസ്വം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.