ഫ്ളോറിഡ: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് സ്ഥാനമുറപ്പിച്ച ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് പോരിനിറങ്ങും. കാനഡയാണ് എതിരാളികള്‍. ഫ്ളോറിഡയില്‍ മഴ ഭീഷണിയുണ്ട്. കളി നടന്നില്ലെങ്കില്‍ ഓരോ പോയിന്റ് വീതം ഇരു ടീമുകള്‍ക്കും ലഭിക്കും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് പോരാട്ടം.Perhaps India will test their bench strength as they reach the Super Eight
സൂപ്പര്‍ എട്ടിലെത്തിയതിനാല് ഒരുപക്ഷേ ഇന്ത്യ ബെഞ്ച് കരുത്ത് അളന്നേക്കാം. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും.
ഓപ്പണിങില്‍ തുടരെ മൂന്ന് വട്ടവും വന്‍ പരാജയമായ വിരാട് കോഹ്ലി മൂന്നാം നമ്പറിലേക്ക് തിരിച്ചിറങ്ങുമോ എന്നു കണ്ടറിയാം. ഇന്നും ഓപ്പണിങില്‍ തുടരാന്‍ അനുവദിച്ചാലും അത്ഭുതമില്ല. സൂപ്പര്‍ എട്ടിലേക്കും ഇതേ തന്ത്രം നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ കോഹ്ലിക്ക് ഫോമിലെത്താനുള്ള അവസരം കൂടിയാണ്.
കാനഡ അട്ടിമറി ജയത്തോടെ ടൂര്‍ണമെന്റിനോടു വിട പറയാനാണ് ലക്ഷ്യമിടുന്നത്. അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ആദ്യ കളിയില്‍ അമേരിക്കക്കെതിരെ മികച്ച സ്കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും കാനഡയ്ക്കുണ്ട്. കളിച്ച മൂന്ന് മത്സരവും ജയിച്ച ഇന്ത്യ നേരത്തേ തന്നെ സൂപ്പർ 8 ഉറപ്പിച്ചു കഴിഞ്ഞു.
കഴഞ്ഞ ദിവസം ഇന്ത്യ ഫ്ലോറിഡയിൽ എത്തി. മത്സര ഫലം ഇന്ത്യയ്ക്ക് അപ്രസക്തമായതിനാൽ കളി നടന്നാൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം ലഭിച്ചേക്കാം. ഇനി മത്സരം വിൻഡീസിൽ ആയതിനാൽ ഏതെങ്കിലും പേസർക്ക് വിശ്രമം നൽകി കുൽദീപിന് കളിക്കാനുള്ല അവസരവും തെളിയും. കാനഡയ്ക്ക് എതിരായ മത്സരത്തോടെ ഇന്ത്യയുടെ യു.എസിലെ മത്സരങ്ങൾ അവസാനിക്കും. കാനഡ നേരത്തെ തന്നെ പുറത്തായിരുന്നു.
ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പമുള്ള റിസർവ് ടീം അംഗങ്ങളായ ഓപ്പണർ ശുഭ് മാൻ ഗില്ലും പേസർ ആവേശ് ഖാനും ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിക്കുന്നതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങും. അതേസമയം ടീമിനൊപ്പമുള്ള മറ്റ് റിസർവ് അംഗങ്ങളായ റിങ്കു സിംഗ്, ഖലീൽ അമ്മദ് എന്നിവർ തുടരും.