കോഴിക്കോട്: പേരാമ്പ്ര അനുവധക്കേസിലെ പ്രതി മുജീബ് റഹ്മാനെ കണ്ടെത്താൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. കൊലയ്ക്കു മുൻപ് പ്രതി അലിയോറതാഴയിലേക്ക് പോകുമ്പോൾ പാന്റ് മടക്കിയനിലയിലായിരുന്നു. തിരികെ പോകുന്ന ദൃശ്യത്തിൽ മുജീബിന്റെ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞനിലയിലാണ്.
അതേസമയം പ്രതിയെ 4 ദിവസം പൊലീസ് കസ്റ്റഡയിൽ വിട്ടു. ഇയാളുടെ വൈദ്യ പരിശോധന പൂർത്തിയാക്കി. ചോദ്യം ചെയ്ത ശേഷം കണ്ണൂർ, കൊണ്ടോട്ടി, വാളൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കഴിഞ്ഞ ദിവസം പൊലീസ് അപേക്ഷ നൽകിയിരുന്നു. വാളൂരിൽ കുറുങ്കുടി മീത്തൽ അനുവിനെ (26) കൊലപ്പെടുത്തിയ കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്മാനെ പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കൂടുതൽ ചോദ്യം ചെയ്ത ശേഷം പ്രതി ബൈക്ക് മോഷ്ടിച്ച കണ്ണൂരിലും കൊലപാതകം നടന്ന വാളൂരിലും തെളിവെടുപ്പിനായി കൊണ്ടുപോകും. 11ന് രാവിലെ കാണാതായ അനുവിന്റെ മൃതദേഹം 12ന് രാവിലെയാണ് കണ്ടെത്തിയത്. 16നാണ് പ്രതി പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്താലെ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. നിലവിൽ അറുപതോളം കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ.
Read Also: ആവേശം അതിരുവിട്ടു: തിരുവനന്തപുരത്ത് നടൻ വിജയ് യുടെ കാർ തകർന്നു: വീഡിയോ