കുട്ടികളോടൊപ്പം കളിച്ചതിന് എട്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെയുള്ള മക്കളെ ക്രൂരമായി മർദിച്ചെന്ന കേസിൽ പാസ്റ്റർ അറസ്റ്റിൽ. കരുങ്കൽ പുല്ലത്തുവിളയിലെ പാസ്റ്റർ കിങ്സ്‌ലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം കുട്ടികളെ സമീപത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
കഴിഞ്ഞ ദിവസം കുട്ടികളെ വീട്ടിലാക്കി പുറത്തുപോയ കിങ്സ്‌ലി മടങ്ങിയെത്തിയപ്പോൾ ഇവർ അയൽവീട്ടിലെ കുട്ടികളുമായി കളിക്കുന്നതു കണ്ടു പ്രകോപിതനായി. തുടർന്ന് വീട്ടിലെത്തിച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന കട്ടിയുള്ള കയർ (സ്കിപ്പിങ് റോപ് ) ഉപയോഗിച്ച് കുട്ടികളെ മർദിക്കുകയായിരുന്നു.
രാത്രിയിൽ കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടു നാട്ടുകാർ വീടിന്റെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ നാട്ടുകാർ കരുങ്കൽ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിയപ്പോഴാണ് കിങ്സ്‌ലി വാതിൽ തുറന്നത്. കുട്ടികൾ. പരുക്കേറ്റ നിലയിലായിരുന്നു
ഒരു കുട്ടിക്കു ശരീരമാസകലം ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.