ക്യാമ്പിൽ ഡി.ജെ. പാർട്ടി; പാട്ടിനിടയിൽ ആനക്കൊമ്പ് ‘മുക്കി’! കള്ളൻ കപ്പലിൽ തന്നെ!
തിരുവനന്തപുരം: അതീവ സുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് കോടികൾ വിലമതിക്കുന്ന ആനക്കൊമ്പുകൾ കവർന്ന സംഭവത്തിൽ അന്വേഷണം ക്യാമ്പിനുള്ളിലേക്കു തന്നെ കേന്ദ്രീകരിച്ച് പൊലീസ്.
പാങ്ങോട് സൈനിക ക്യാമ്പ് പരിധിയിലെ മദ്രാസ് റെജിമെന്റ് ഓഫീസേഴ്സ് മെസിൽ നടന്ന ഡി.ജെ പാർട്ടിക്കിടെയാണ് ഏകദേശം രണ്ടുകോടി രൂപ വിലവരുന്ന രണ്ട് ആനക്കൊമ്പുകൾ മോഷണം പോയത്.
ക്യാമ്പിനുള്ളിലുള്ളവരുടെ സഹായമില്ലാതെ കവർച്ച സാധ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കയറാനും ഇറങ്ങാനും കർശന സുരക്ഷാ പരിശോധനകളുള്ള മേഖലയിൽ നിന്ന് ഏകദേശം 100 കിലോഗ്രാം ഭാരമുള്ള ആനക്കൊമ്പുകൾ പുറത്തേക്ക് കടത്തുക എളുപ്പമല്ലെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടിലധികം പേർക്ക് സംഭവത്തിൽ പങ്കുണ്ടാകാമെന്ന സംശയവും നിലനിൽക്കുന്നു.
ഡി.ജെ പാർട്ടിക്കായി എത്തിയ ഇവന്റ് മാനേജ്മെന്റ് സംഘത്തിന്റെ ഉപകരണങ്ങൾ പുറത്തേക്ക് കൊണ്ടുപോയ വാഹനങ്ങൾ വഴിയാണോ ആനക്കൊമ്പുകൾ കടത്തിയതെന്നതും പരിശോധിക്കുന്നുണ്ട്.
സൈനികർ, കരാർ അടിസ്ഥാനത്തിലെ സുരക്ഷാ ജീവനക്കാർ, ഓഫീസ് സ്റ്റാഫ്, മെസ് ജീവനക്കാർ എന്നിവരെ ചോദ്യം ചെയ്തു.
ആനക്കൊമ്പുകൾ ക്യാമ്പിനുള്ളിൽ തന്നെ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയത്തിൽ, പൊലീസ്–സൈന്യ സംയുക്ത സംഘം ഓഫീസേഴ്സ് മെസിന്റെയും 2-മദ്രാസ് റെജിമെന്റ് പരിസരത്തിന്റെയും മുഴുവൻ പ്രദേശവും അരിച്ചുപെറുക്കി പരിശോധന നടത്തി.
മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. മെസ് ഹാളിലെ സ്വീകരണ മുറിയിൽ പ്രത്യേക സ്റ്റാൻഡിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകൾ നേരത്തേ ലക്ഷ്യമിട്ട ശേഷമാണ് പാർട്ടിക്കിടെ കടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. വിരലടയാള പരിശോധനയും പുരോഗമിക്കുകയാണ്.
അന്വേഷണം ഡെപ്യൂട്ടി കമ്മീഷണർ തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്തു. ഓഫീസേഴ്സ് മെസിൽ സി.സി.ടി.വി ഇല്ലാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
“ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. എന്നാൽ അന്വേഷണത്തിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്,” — കെ. കാർത്തിക്, സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
English Summary
Two elephant tusks worth about ₹2 crore were stolen during a DJ party at the Officers’ Mess of the Madras Regiment inside the highly secured Pangode Military Camp in Thiruvananthapuram. Police suspect the involvement of insiders, as removing such heavy items from a high-security military zone without internal help would be nearly impossible. A special team led by Deputy Commissioner Taposh Basumatary is investigating. Several staff members and security personnel have been questioned. No arrests have been made yet.
pangode-military-camp-elephant-tusk-theft-investigation-insiders
Pangode Military Camp, Madras Regiment, elephant tusk theft, Thiruvananthapuram police, officers mess, DJ party theft, wildlife crime, Kerala news, police investigation









