മുടക്കിയ പണത്തിൻ്റെ എത്രയോ ഇരട്ടി ലാഭം നേടിക്കഴിഞ്ഞു; പാലിയേക്കരയിൽ ടോൾ പിരിവ് പൂർണ്ണമായും നിർത്തണമെന്ന് വി എസ് സുനിൽകുമാർ
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ സ്വാഗതം ചെയ്ത് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം കാരണം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് ഒരു വാർത്ത ചാനലിനോട് പ്രതികരിക്കവെ വി.എസ്. സുനിൽകുമാർ വ്യക്തമാക്കി. ടോൾ നൽകുമ്പോൾ നല്ല റോഡിലൂടെ സഞ്ചരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കാൻ ടോൾ നൽകുന്നത് അംഗീകരിക്കാൻ കഴിയില്ല. ടോൾ പിരിവ് നിർത്തലാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാരിൻ്റെയും നാഷണൽ ഹൈവേ അതോറിറ്റിയുടെയും പിന്തുണയോടെ ടോൾ കമ്പനി ഇത് അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വർഷങ്ങൾക്കു മുൻപ് മുടക്കിയ പണത്തിൻ്റെ എത്രയോ ഇരട്ടി ലാഭം ടോൾ കമ്പനി ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. അതുകൊണ്ട് ടോൾ പിരിവ് എന്നെന്നേക്കുമായി നിർത്തലാക്കണം എന്നും സുനിൽകുമാർ പറഞ്ഞു. ഈ വിഷയത്തിൽ നാലാഴ്ചകൊണ്ട് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുപ്രവർത്തകനായ അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി വന്നത്. അടിപ്പാത നിർമ്മാണം കാരണം റോഡുകൾ തകർന്ന നിലയിലാണെന്നും ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. ഇത് പരിഹരിക്കാൻ അതോറിറ്റിക്ക് മൂന്നാഴ്ചത്തെ സമയം നൽകിയിരുന്നുവെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാത്തതിനെ തുടർന്നാണ് ഇപ്പോൾ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.
പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞു ഹൈക്കോടതി
പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞു ഹൈക്കോടതി. പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ ഫയൽ ചെയ്ത ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ ഉത്തരവിറക്കിയിരിക്കുന്നത്. നാലാഴ്ചയ്ക്കുള്ളിൽ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും നിർദേശം നൽകിയിട്ടുണ്ട്. .
എന്നാൽ, ഗതാഗതകുരുക്ക് ഏതാനും കിലോമീറ്റർ മാത്രമാണ് എന്നും ഇവിടെ സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വാദിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുന്നുണ്ടെന്ന് സർക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാറും വിശദീകരിച്ചു. എന്നാൽ, ഗതാഗതക്കുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. തുടർന്നാണ് നടപടി.
ENGLISH SUMMARY:
Former minister V.S. Sunil Kumar welcomed the High Court Division Bench’s interim order to suspend toll collection at Paliekkara Toll Plaza for four weeks, citing commuter hardships due to underpass construction on the Mannuthy–Edappally National Highway.