തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന വിരണ്ടോടിയ സംഭവത്തിൽ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധവുമായി ഭക്തർ. ഞായറാഴ്ച രാവിലെ ഇടഞ്ഞ ആനയെ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് വൈകീട്ടത്തെ ശ്രീബലിക്ക് എത്തിച്ചത്. രാവിലെ നടന്ന എഴുന്നള്ളത്തിനിടെ ഉണ്ണിക്കുട്ടൻ എന്ന ആന പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. പുറത്തിരുന്നവരെ ഇറങ്ങാൻ സമ്മതിക്കാതെ ആന പിണങ്ങി നിന്നതായും ഭക്തർ പറഞ്ഞു.
എന്നിട്ടും ഈ ആനയെ വൈകീട്ട് എഴുന്നള്ളിച്ചത് ദേവസ്വം ബോർഡ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ഞായറാഴ്ച വൈകിട്ടത്തെ ശ്രീബലി എഴുന്നള്ളത്തിൻറെ രണ്ടാംവലത്ത് ഗരുഡമാടത്തറക്ക് സമീപം എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം.
എഴുന്നള്ളത്തിലുണ്ടായിരുന്ന പാലാ വേണാട്ട്മറ്റം ഉണ്ണിക്കുട്ടനാണ് ആദ്യം വിരണ്ടത്. ശേഷം കൂട്ടാനയായ ജയരാജനെ കുത്തുകയായിരുന്നു. ഇതോടെ അൽപം മുന്നോട്ടു കുതിച്ച ജയരാജൻ പഴയ ഊട്ടുപുരക്ക് സമീപത്തേക്ക് ഓടി. ജയരാജൻറെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി ശ്രീകുമാർ താഴെ വീണെങ്കിലും ആന ശാന്തനായിരുന്നതിനാൽ അപകടം ഒഴിവായി. വിരണ്ടോടിയ വേണാട്ട്മറ്റം ഉണ്ണികുട്ടനാകട്ടെ ശാസ്താംനടക്ക് സമീപത്തേക്കാണ് ഓടിയത്. ഇതിൻറെ പുറത്തിരുന്ന അനൂപിനും വീണ് പരിക്കേറ്റു. സംഭവത്തിൽ അധികം താമസിക്കാതെ രണ്ട് ആനകളെയും തളച്ചു.
പരിക്കേറ്റ ശ്രീലക്ഷ്മി, ശ്രേയ, ശോഭ, രേവമ്മ, രാമചന്ദ്രൻ, രമേശ്, ശശികല, അശോകൻ എന്നിവർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആനകളുടെ മുകളിൽനിന്ന് വീണ കീഴ്ശാന്തിമാരായ ശ്രീകുമാറിൻറെ കാലിന് പൊട്ടലും അനൂപിൻറെ തലക്ക് പിന്നിൽ മുറിവുമുണ്ടെന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി അധികൃതർ അറിയിച്ചു.