ഒടുവിൽ പാകിസ്ഥാൻ അത് സമ്മതിച്ചു, കാർഗിൽ യുദ്ധം തങ്ങളുടെ അറിവോടെ തന്നെ. 1999 മേയ്ക്കും ജൂലൈയ്ക്കും ഇടയിൽ കാർഗിലിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് ‘കശ്മീരിലെ സ്വാതന്ത്ര്യ പോരാളികൾ’ അല്ലെങ്കിൽ ‘മുജാഹിദ്ദീനുകൾ’ ആണെന്ന പാകിസ്താന്റെ കാലങ്ങളായുള്ള വാദത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. (Pakistan for the first time admitted its role in the Kargil war)
പാക്ക് സൈനിക മേധാവി അസിം മുനീറാണ് ഇത് സംബന്ധിച്ച പരസ്യ പ്രസ്താവന നടത്തിയത്. ‘1948ലും 1965ലും 1971ലും 1999ൽ കാർഗിലിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ ആയിരക്കണക്കിന് രക്തസാക്ഷികൾ രാജ്യത്തിനായി ജീവത്യാഗം ചെയ്തു’ എന്നായിരുന്നു അസിം മുനീറിന്റെ വാക്കുകൾ.
അധികാരത്തിലിരിക്കുന്ന പാക്ക് സൈനിക മേധാവി കാർഗിൽ യുദ്ധത്തിൽ തങ്ങൾക്കു നേരിട്ടു പങ്കുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമായാണ്. ഇതുവരെ കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന ആരോപണം പാക്കിസ്ഥാൻ നിരന്തരം തള്ളിക്കളയുകയായിരുന്നു. എന്നാൽ പാക് സൈനിക മേധാവിതന്നെ ഇക്കാര്യം ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്.