പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ മദപ്പാടിലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാർ മേഖലയിലുടനീളം നാശം വിതയ്ക്കുന്ന കാട്ടാനയുടെ പെരുമാറ്റം കൂടുതൽ അക്രമാസക്തമായതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
പൊതുജനങ്ങളും വാഹനങ്ങളും ആനയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും, യാതൊരു കാരണവശാലും ആനയുടെ സമീപത്തേക്ക് പോകുകയോ ചിത്രങ്ങൾ പകർത്തുകയോ ചെയ്യരുതെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
നിലവിൽ രണ്ട് റാപിഡ് റെസ്പോൺസ് ടീമുകളും (RRT) വെറ്ററിനറി ഓഫീസറും ചേർന്ന് ആനയെ നിരീക്ഷിച്ചുവരികയാണ്. ജനങ്ങൾ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
ആനയെ സംബന്ധിച്ച തെറ്റായ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും, വാഹനങ്ങളിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുകയോ ഫോൺ മുഴക്കുകയോ ചെയ്ത് ആനയെ പ്രകോപിപ്പിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നാളുകളായി മൂന്നാർ മേഖലയിലെ പടയപ്പയുടെ ആക്രമണം ശക്തമാണ്. സാധാരണയായി ശാന്തശീലനായിരുന്ന പടയപ്പ, മദപ്പാട് കാലത്ത് അക്രമാസക്തനാകുന്നത് പതിവാണെന്ന് വനംവകുപ്പ് പറയുന്നു.
കഴിഞ്ഞ ദിവസം കന്നിമല ടോപ്പ് ഡിവിഷനിൽ ഓട്ടോറിക്ഷ തകർത്ത പടയപ്പ, ഡിസംബർ 15-ന് മാട്ടുപ്പട്ടി ഹൈറേഞ്ച് സ്കൂളിന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാറും നശിപ്പിച്ചിരുന്നു.
പ്രദേശത്തെ പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്.
English Summary
Forest officials have confirmed that the wild elephant Padayappa is in musth, causing widespread fear in Munnar. The elephant has been responsible for repeated incidents of destruction in the region. Authorities have issued strict warnings asking the public and motorists to maintain distance, avoid provoking the animal, and refrain from spreading misinformation on social media. Rapid Response Teams and veterinary officials are closely monitoring Padayappa as his aggressive behavior continues during the musth period.
padayappa-in-musth-munnar-elephant-alert
Padayappa, Munnar, Wild Elephant, Forest Department, Kerala News, Human Wildlife Conflict, Musth Elephant









