ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പുകൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കുന്നു. കൊടുങ്ങല്ലൂർ സ്വദേശി സി.എസ്. തിലകൻ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിന് നൽകിയ പരാതിയെ തുടർന്നാണ് സർക്കാർ നടപടി. ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെത്തുന്നവർക്ക് ഇരിക്കാൻ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ ഇരിപ്പിടമായി സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കുന്നത് ഇപ്പോൾ സാധാരണ കാഴ്ച്ചയാണ്. പൈപ്പ് പ്രശ്നം പരിഹാസരൂപേണ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. എന്നാൽ, എഴുപത്തിയെട്ടുകാരനായ തിലകൻ ഈ വിഷയം ചൂണ്ടിക്കാട്ടി മന്ത്രി എം.ബി. രാജേഷിന് ഒരു കത്തയച്ചു.
അതിന്റെ ഫലമായാണ് ഇപ്പോൾ തദ്ദേശ വകുപ്പിന്റെ ഇടപെടൽ. പണമനുവദിച്ച എം.എൽ.എ.മാർ, എം.പി.മാർ എന്നിവരെക്കൊണ്ടുതന്നെ ഇതിനു പരിഹാരം കാണാനാകുമോയെന്നും തദ്ദേശവകുപ്പ് അധികൃതർ ആലോചിക്കുന്നു. ആംപ്ലിക്കന്റ്സ് ആൻഡ് കൺസ്യൂമേഴ്സ് ഫോറത്തിന്റെ കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറിയാണ് തിലകൻ. ഫോറത്തിന്റെ പേരിലാണ് പരാതി അയച്ചത്. തുടർന്നാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും പൈപ്പു മാറ്റുന്നതിനു നിർദേശം വന്നത്.
കൊടുങ്ങല്ലൂരും പരിസരങ്ങളിലും മാത്രമല്ല, തൃപ്പൂണിത്തുറയിലും തിലകൻ സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങളുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ കണ്ടിരുന്നു. ഇവിടെ യാത്രക്കാർ ഇരിക്കാൻ ബുദ്ധിമുട്ടുന്നതും മടിക്കുന്നതും ബോധ്യമായി. പോളിസ്റ്റർ വസ്ത്രം ധരിച്ചവർ ഇരുന്നാൽ തെന്നിപ്പോകും.
എം.പി., എം.എൽ.എ.മാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫണ്ടുപയോഗിച്ച് പലയിടത്തും ഇരിപ്പിടം നിർമിച്ചിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നിർമാണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് തിലകൻ കത്തിലൂടെ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ എം.എൽ.എ. വി.ആർ. സുനിൽകുമാറിനോട് ഇത്തരം നിർമാണം നടത്തരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു.
English summary : Order to avoid steel pipe seating in bus waiting areas