നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ പുരോഗമിക്കവെ കോൺഗ്രസ് നേരിട്ട തിരിച്ചടിയിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ദൗർഭാഗ്യകരമായ തിരഞ്ഞെടുപ്പ് ഫലമായിപ്പോയെന്ന് അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിലെ തമ്മിലടിയാണ് പ്രശ്‌നമെന്നും അദ്ദേഹം പാലക്കാട് ചിറ്റൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.തമ്മിലടിയും അഹങ്കാരവുമാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത്. ഒപ്പം നിൽക്കുന്നവരെ കൂടെ അവർ വഞ്ചിക്കുകയാണ്. മതനിരപേക്ഷ നിലപാടുയർത്തിപ്പിടിക്കാൻ അവർക്ക് കഴിയുന്നില്ല.കോൺഗ്രസിലുള്ളവരിൽ ചിലർ ബി.ജെ.പിയുടെ ഏജന്റുമാരാണെന്നും അദ്ദേഹം ആരോപിച്ചു.
അതെ സമയം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഢിലും ബിജെപി വിജയ കുതിപ് കാഴ്ച വെക്കുമ്പോൾ ചൊവ്വാഴ്ച യോഗം വിളിച്ച് ഇന്ത്യാ മുന്നണി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഡൽഹിയിലെ സ്വവസതിയിൽ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്.ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നിട്ട് ഇപ്പോൾ മൂന്നുമാസമായി. കഴിഞ്ഞമാസം ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസിനെ വിമർശിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പാർട്ടി കൂടുതൽ താൽപര്യം കാട്ടുന്നതെന്നായിരുന്നു വിമർശനം.
കോൺഗ്രസ്സിന്റെ ഏക പ്രതീക്ഷ തെലങ്കാന മാത്രമാണ് , ഇവിടെ ഇത്തവണ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ തന്ത്രം വിജയിച്ചിരിക്കുന്നു. ബിആർഎസിനെ തോൽപ്പിച്ച് തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി വിജയക്കൊടി പാറിച്ചു. തെലങ്കാനയിൽ അധികാരം ഉറപ്പിക്കുക എന്ന തന്ത്രവുമായി കോൺഗ്രസ് പാർട്ടി സ്വീകരിച്ച നടപടികൾ ഫലം കണ്ടുവെന്ന് വേണം പറയാൻ. കർണാടകയിലുണ്ടായ കോൺഗ്രസിന്റെ വിജയം തെലങ്കാനയിലെ കോൺഗ്രസ് അണികൾക്ക് ഊർജം പകർന്നുവെന്ന് വേണമെങ്കിൽ കരുതാം. കർണാടകയിൽ സ്വീകരിച്ച അതേ ഫോർമുല തന്നെയാണ് തെലങ്കാനയിലും കോൺഗ്രസ് സ്വീകരിച്ചത്.ഭരണവിരുദ്ധവികാരവും താഴേത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങളുമാണ് കോൺഗ്രസിന്റെ തിരിച്ചുവരവിന് ഊർജമായത്. ഒപ്പം പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ ഭരണം പിടിക്കാനുറച്ച് കഴിഞ്ഞ ഒരു വർഷം നടത്തിയ പരിശ്രമവും.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അണികൾക്ക് ഏറക്കുറെ ഊർജം നൽകി. ഭിന്നിച്ചുനിന്ന കോൺഗ്രസ് നേതാക്കളെ അനുനയിപ്പിക്കുന്നതിലും ഒന്നിപ്പിക്കുന്നതിലും രാഹുലും കെസി വേണുഗോപാലും വിജയിച്ചു.
Read Also : രാജസ്ഥാനിലും മധ്യപ്രദേശിലും പൊരിഞ്ഞ പോരാട്ടം; ലീഡുയർത്തി ബിജെപി