കൊല്ലം: കൊച്ചി പുറംകടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 എന്നചരക്കുകപ്പലിലെ കണ്ടെയ്‌നറുകളില്‍ ഒന്ന് കൊല്ലം തീരത്തടിഞ്ഞു.
ആലപ്പാട് ചെറിയഴീക്കല്‍ തീരത്താണ് കണ്ടെയ്‌നര്‍ അടിഞ്ഞത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിൽ കണ്ടെയ്‌നര്‍ കണ്ടെത്തിയത് നാട്ടുകാരാണ്.
രാത്രി കടലില്‍ നിന്നും വലിയ ശബ്ദംകേട്ട നാട്ടുകാര്‍ തീരത്ത് നോക്കുക ആയിരുന്നു. കണ്ടെയ്‌നര്‍ കണ്ടതോടെ അധികൃതരെ വിവരം അറിയിച്ചു.
ഉടൻ തന്നെ കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
അപകട സാധ്യത പരിഗണിച്ച് സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപമാണ് കണ്ടെയ്നര്‍ കണ്ടത്.
എന്നാൽ തുറന്നനിലയിലായിരുന്ന കണ്ടെയ്നറില്‍ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാല്‍ കണ്ടെയ്നര്‍ തീരത്തേക്കെടുക്കാനും സാധിക്കുന്നില്ല.
രാത്രി വൈകിയും ഇതിനുള്ള ശ്രമം തുടര്‍ന്നെങ്കിലും കണ്ടെയ്‌നര്‍ തീരത്തടിപ്പിക്കാന്‍ കഴിഞ്ഞില്ല. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന് രാവിലെ സ്ഥലത്തെത്തും.
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലേക്കാവും കപ്പലില്‍ നിന്നു കടലില്‍ വീണ കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാവും ഇവ ഒഴുകി എത്തുക എന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയ്‌സ്) വിലയിരുത്തല്‍.
അടുത്ത 96 മണിക്കൂറിനകം ഈ ഭാഗത്തേക്കു കപ്പലുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയേക്കാം. ഇതോടെ തെക്കന്‍ മേഖലയില്‍ വന്‍ ആശങ്കയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തു വന്‍ പാരിസ്ഥിതിക ഭീതിയാണ് ഇത് ഉയര്‍ത്തുന്നത്. മുങ്ങിപ്പോയ 25 കണ്ടെയ്‌നറുകളിലുള്ള കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലില്‍നിന്നുണ്ടായ ഇന്ധനചോര്‍ച്ചയുമാണു കടലിനും തീരത്തിനും നിലവിൽ ഭീഷണി ഉയര്‍ത്തുന്നത്.
അറുനൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ചയാണ് കൊച്ചി പുറങ്കടലില്‍ കപ്പല്‍ ചെരിഞ്ഞത്.
ഞായറാഴ്ചയോടെ കപ്പല്‍ പൂര്‍ണമായി കടലില്‍ മുങ്ങിയത്. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞു വെള്ളം കയറിയ കപ്പല്‍ ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്.
24 ജീവനക്കാരെ തീരസേനയും നാവികസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചിരുന്നു.
73 കാലി കണ്ടെയ്‌നര്‍ ഉള്‍പ്പെടെ കപ്പലില്‍ ആകെ 623 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തില്‍ ഹാനികരമായ രാസവസ്തുക്കളും 12ല്‍ കാല്‍സ്യം കാര്‍ബൈഡുമായിരുന്നു.
ടാങ്കുകളില്‍ ഊര്‍ജോത്പാദനത്തിന് ഉപയോഗിക്കുന്ന 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടായിരുന്നു.
ചരക്കുകപ്പലുകളില്‍ ഇന്ധനമായി പൊതുവേ ഉപയോഗിക്കുന്നത് ഹെവി ഫ്യുവല്‍ ഓയിലാണ് (എച്ച്എഫ്ഒ).
എംഎസ്സി എല്‍സയിലും ഉപയോഗിച്ചിരുന്നത് ഇതാണെങ്കില്‍ മറ്റ് ഇന്ധനങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നാല്‍ ഉണ്ടാകുന്നതിന്റെ പലമടങ്ങു നാശമാകും ഫലം