ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വെടിനിർത്തൽ തീരുമാനത്തിൽ ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ കൂട്ടിച്ചേർത്തു. ഡിജിഎംഒ തലത്തില്‍ മാത്രമാണ് ചര്‍ച്ച നടന്നത്. വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ ആണ് ഇന്ത്യയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ശക്തി മനസിലാക്കിയാണ് സംഘര്‍ഷത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറാന്‍ തിരുമാനിച്ചത്. കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ഇതു സംബന്ധിച്ച തെളിവുകള്‍ യുഎന്നിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് വ്യോമാത്താവളങ്ങള്‍ ഇന്ത്യ തകര്‍ത്തു, ആണവഭീഷണി ഉയര്‍ത്താന്‍ ഇനി അനുവദിക്കില്ലെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ മുന്നറിയിപ്പ് നല്‍കി. ആണവഭീഷണിക്ക് മുന്നില്‍ ഇന്ത്യ തലകുനിച്ചാല്‍ മറ്റ് പല രാഷ്ട്രങ്ങളിലും സമാമമായ സംഭവങ്ങളുണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതിര്‍ത്തികടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതു വരെ ഇന്ത്യ സിന്ധുനദീ ജല കരാര്‍ നിര്‍ത്തിവെക്കുമെന്നും രണ്‍ധീര്‍ വ്യക്തമാക്കി. അമേരിക്ക നടത്തിയ ചര്‍ച്ചയില്‍ വ്യാപാരം ചര്‍ച്ചയായില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.