മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജൂൺ 23ന് ആണ് വോട്ടെണ്ണൽ നടക്കുക.
എംഎൽഎയായിരുന്ന പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് തന്നെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തിയതി. നോമിനേഷൻ പിൻവലിക്കുന്നതിനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് പി വി അൻവർ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അൻവർ കത്ത് നൽകിയിരുന്നത്.
ഉപതെരഞ്ഞെടുപ്പ് ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ കത്തിൽ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്.
പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ അൽഷിമേഴ്സ് രോഗി മരിച്ചു
പത്തനംതിട്ട: ഹോം നഴ്സിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരിച്ചു. പത്തനംതിട്ട സ്വദേശിയും മുൻ ബിഎസ്എഫ് ജവാനുമായ ശശിധരൻ പിള്ളയാണ് മരിച്ചത്.
ശശിധരൻ പിള്ളയെ ഏപ്രിലിൽ ആണ് ഹോം നഴ്സ് വിഷ്ണു അതി ക്രൂരമായി മർദ്ദിച്ചത്. ഇദ്ദേഹത്തെ നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.
മർദ്ദനത്തെ തുടർന്ന് ശശിധരൻ പിള്ളയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായി. വീടിനുള്ളിൽ പലഭാഗത്തായി പൊലീസ് രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു. ഹോം നഴ്സും ശശിധരൻപിള്ളയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ആക്രമണത്തിന് പിന്നാലെ ശശിധരൻ പിള്ളയ്ക്ക് വീണുപരിക്കേറ്റെന്ന് കളവ് പറഞ്ഞാണ് വിഷ്ണു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ പരിക്കുകളിൽ ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് വീടിനുള്ളിലെ സിസിടിവി ബന്ധുക്കൾ പരിശോധിച്ചത്.
ജോലി ആവശ്യത്തിനായി ശശിധരപിള്ളയുടെ ഭാര്യയും മറ്റ് കുടുംബാഗങ്ങളും തിരുവനന്തപുരം പാറശ്ശാലയിലാണ് താമസിക്കുന്നത്. രോഗബാധിതനെ പരിചരിക്കാനായി ഏജൻസി വഴിയാണ് വിഷ്ണുവിനെ ജോലിക്ക് നിർത്തിയത്.