ന്യൂഡൽഹി: പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാരുമായി തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങൾ പങ്കുവെച്ച സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ.
2023 മുതൽ പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാരുമായി തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങൾ പങ്കുവെച്ചെന്ന് ആരോപിച്ച് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മോത്തി റാം ജാട്ട്നെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽ നിന്ന് ഇയാൾ ഫണ്ട് കൈപ്പറ്റി എന്നും NIA കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷാ സേന നടത്തിയ ഓപ്പറേഷനുകളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകർക്ക് കൈമാറി ചാരവൃത്തിയിൽ ഏർപ്പെട്ടതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ ജൂൺ 6 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥരും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളിലെ ഉദ്യോഗസ്ഥരും റാമിനെ ചോദ്യം ചെയ്തതിനു ശേഷമാണ് എൻഐഎയ്ക്ക് കൈമാറിയത്.
ഇയാള കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്, ഡൽഹി പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻഐഎ ജഡ്ജി ചന്ദർ ജിത് സിംഗ് വെള്ളിയാഴ്ച അദ്ദേഹത്തെ 15 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.
അതേ ദിവസം തന്നെ, സിആർപിഎഫ് റാമിനെ സർവീസിൽ നിന്ന് ഉടനടി പിരിച്ചുവിട്ടതായി ഒരു മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.