കാൻസർ ചികിത്സയിൽ ലോകത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തൽ
മസ്തിഷ്ക അർബുദത്തിന്റെ ഏറ്റവും മാരകമായ വകഭേദങ്ങളിലൊന്നായ ഗ്ലിയോബ്ലാസ്റ്റോമയെ (Glioblastoma) പ്രതിരോധിക്കാൻ പുതിയ ഇമ്യൂണോതെറാപ്പി വിജയകരമെന്ന് കണ്ടെത്തൽ.
അമേരിക്കയിലെ മാസ് ജനറൽ ക്യാൻസർ സെന്ററിലെ (Mass General Cancer Center) ഗവേഷകർ നടത്തിയ പരീക്ഷണത്തിലാണ് ലോകത്തിന് പ്രത്യാശ നൽകുന്ന ഈ ഞെട്ടിക്കുന്ന ഫലങ്ങൾ പുറത്തുവന്നത്.
ചികിത്സാ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കുന്ന ഈ പഠനഫലം ‘ദ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പരീക്ഷണത്തിൽ പങ്കെടുത്ത ആദ്യ മൂന്ന് രോഗികളിലും ട്യൂമർ ഗണ്യമായി കുറഞ്ഞതായും ഒരാളിൽ അത് പൂർണ്ണമായും അപ്രത്യക്ഷമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
CARv3-TEAM-E T എന്ന് പേരിട്ടിരിക്കുന്ന അത്യാധുനിക സെൽ തെറപ്പിയാണ് ഗവേഷകർ ഇതിനായി വികസിപ്പിച്ചെടുത്തത്. സാധാരണഗതിയിൽ രക്താർബുദ ചികിത്സയിൽ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട കാർ-ടി (CAR-T) തെറപ്പിയുടെ പരിഷ്കരിച്ച രൂപമാണിത്.
രോഗിയുടെ ശരീരത്തിലെ തന്നെ പ്രതിരോധ കോശങ്ങളെ അർബുദ കോശങ്ങളെ തിരിച്ചറിഞ്ഞു നശിപ്പിക്കാൻ പ്രാപ്തമാക്കുകയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്.
ഗ്ലിയോബ്ലാസ്റ്റോമ പോലുള്ള കഠിനമായ ട്യൂമറുകളിൽ മുൻപ് ഇത്തരം ചികിത്സകൾക്ക് പരിമിതികളുണ്ടായിരുന്നുവെങ്കിലും പുതിയ കണ്ടെത്തൽ ആ പ്രതിസന്ധി മറികടന്നിരിക്കുകയാണ്.
ഈ നൂതന ചികിത്സാ രീതിയിൽ ‘ബൈ സ്പെസിഫിക് ആന്റിബോഡികൾ’ (Bi-specific antibodies) എന്നറിയപ്പെടുന്ന ടി-സെൽ എൻഗേജിങ് ആന്റിബോഡി മോളിക്യൂൾസ് ആണ് ഉപയോഗിക്കുന്നത്.
ഇവ കാൻസർ ട്യൂമറുകളെ കൃത്യമായി ലക്ഷ്യം വയ്ക്കാനും അവയെ നശിപ്പിക്കാനും കൂടുതൽ കരുത്തുള്ളവയാണ്. മരുന്ന് നേരിട്ട് തലച്ചോറിലേക്ക് കുത്തിവയ്ക്കുന്ന രീതിയാണ് ഗവേഷകർ സ്വീകരിച്ചത്.
57 മുതൽ 74 വയസ്സ് വരെ പ്രായമുള്ള, മുൻപ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പരാജയപ്പെട്ട രോഗികളിലാണ് ഈ പരീക്ഷണം നടത്തിയത്.
ഇതിൽ ഒരാളുടെ ട്യൂമർ വെറും അഞ്ച് ദിവസത്തിനുള്ളിൽ അപ്രത്യക്ഷമായത് ഡോക്ടർമാരെപ്പോലും അത്ഭുതപ്പെടുത്തി.
മറ്റൊരു രോഗിയിൽ ആറ് മാസത്തിനുള്ളിൽ ട്യൂമറിന്റെ വലിപ്പം 60 ശതമാനത്തോളം കുറഞ്ഞതായും കണ്ടെത്തി.
ഗ്ലിയോബ്ലാസ്റ്റോമ ബാധിച്ചവർക്ക് സാധാരണയായി ലഭിക്കുന്ന ആയുർദൈർഘ്യം വളരെ കുറവാണെന്നിരിക്കെ, ഈ പുതിയ ഇമ്യൂണോതെറാപ്പി അർബുദ ചികിത്സാ രംഗത്ത് വലിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
കുത്തിവയ്പ്പിന് ശേഷം രോഗികളിൽ ചെറിയ തോതിലുള്ള പനിയും മാനസികമായ അസ്വസ്ഥതകളും പ്രകടമായെങ്കിലും മറ്റ് ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ചികിത്സയുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നു.
നിലവിൽ മൂന്ന് രോഗികളിൽ നടത്തിയ ഈ പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇതിന്റെ ഫലപ്രാപ്തി കൂടുതൽ ആളുകളിൽ പരീക്ഷിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
കൂടുതൽ പഠനങ്ങൾ വിജയകരമായാൽ ശസ്ത്രക്രിയയോ കീമോതെറാപ്പിയോ കൊണ്ട് മാറ്റാൻ കഴിയാത്ത മസ്തിഷ്ക ട്യൂമറുകൾക്ക് ഇതൊരു ശാശ്വത പരിഹാരമായി മാറും.
കാൻസർ കോശങ്ങൾ വീണ്ടും വളരുന്നത് തടയാനും പ്രതിരോധ സംവിധാനത്തെ ദീർഘകാലത്തേക്ക് സജ്ജമാക്കാനും ഈ ചികിത്സയ്ക്ക് സാധിക്കുമെന്നാണ് മെഡിക്കൽ ലോകത്തിന്റെ പ്രതീക്ഷ.









