കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്‌ത്തേക്കാണ് നിർമാണം സ്‌റ്റേ ചെയ്തത്. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.(new bhasmakkulam in Sabarimala; The High Court stopped the construction)
തീരുമാനം ഉന്നതാധികാര സമിതി, പൊലീസ്, സ്‌പെഷല്‍ കമ്മിഷണര്‍ എന്നിവരെ അറിയിക്കണമെന്ന് ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഭസ്മക്കുളം നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ശബരിമലയില്‍ പുതിയ ഭസ്മക്കുളത്തിനു കല്ലിട്ടത്. തന്ത്രി കണ്ഠരര് രാജീവര്,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കല്ലിട്ടൽ നടത്തിയത്.
മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപം കൊപ്രാക്കളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് പുതിയ ഭസ്മക്കുളം നിര്‍മിക്കുന്നത്. പഞ്ചലോഹഗണപതി വിഗ്രഹം ശബരിമല എന്‍ട്രി പോയിന്റിലേക്കു മാറ്റി സ്ഥാപിക്കുന്നതിന്റെയും ശിലസ്ഥാപന കര്‍മം നടന്നിരുന്നു. പൂര്‍ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മക്കുളത്തിന്റെ നിർമാണം നടക്കുന്നത്.









