ബൈക്ക് അപകടത്തിൽ മരിച്ച വ്‌ളോഗർ ജുനൈദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. കുറച്ചു നാളുകൾക്ക് മുൻപ് ജുനൈദ് ബലാത്സംഗ ആരോപണത്തിന്മേൽ അറസ്റ്റിലായിരുന്നു.
ആ കേസിൽ നിരപരാധിയാണോ അല്ലയോ എന്ന് തെളിയിക്കാൻ ഇനി അയാൾക്ക് കഴിയില്ല എന്നും, അയാൾക്കെതിരെ വളരെ മോശമായ തരത്തിലുള്ള വിഡിയോകളും പോസ്റ്റുകളും കൊണ്ട് സാമൂഹ്യമാധ്യമങ്ങൾ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു ജുനൈദ് മരിച്ചുപോയതെന്നും സനൽകുമാർ ശശിധരൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഇനി മരിച്ചതാണോ അതെയോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്‌നമില്ലെന്നും, അവർ അടുത്ത ഇരയെ തേടിപോകുമെന്നും പറഞ്ഞാണ് സനൽകുമാർ അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇന്നലെ വൈകീട്ട് 6.20 ന് ഉണ്ടായ ബൈക്ക് അപകടത്തിലാണ് വ്‌ളോഗർ ജുനൈദ് മരണപ്പെട്ടത്. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ തലയുടെ പിൻഭാഗത്ത് പരിക്കേൽക്കുകയായിരുന്നു. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടന്ന ജുനൈദിനെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
സനൽകുമാർ ശശിധരൻറെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാൾ മുൻപ് ഒരു ബലാത്സംഗ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാൾക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്പെയിൻ ശ്രദ്ധിച്ചപ്പോൾ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാൾ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാൾ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലിൽ കണ്ടു. അതിൽ പക്ഷെ അയാൾ പറയുന്നത് കേൾപ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാൾ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്.
അയാളുടെ വ്ലോഗ് നോക്കാൻ വേണ്ടി കുറേ വാർത്തകൾ തപ്പി. ഒന്നിലും അയാളുടെ മുഴുവൻ പേരില്ല. ഏതാണ് അയാളുടെ വ്ലോഗ് എന്നില്ല. വ്ലോഗർ ജുനൈദ് അപകടത്തിൽ മരിച്ചു എന്ന് മാത്രം. അയാൾ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല. എന്തായാലും അയാൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാതെ അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവർ അടുത്ത ഇരയെ തേടും.